malappuram local

കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാരോട് മാനേജ്‌മെന്റ് ക്രൂരത കാട്ടുന്നതായി ആരോപണം

എടപ്പാള്‍: എടപ്പാള്‍ കെഎസ്ആര്‍ടിസി വര്‍ക്്‌ഷോപ്പിലെ ടയര്‍ റീട്രേഡിങ് സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരെ അധികൃതര്‍ പീഡിപ്പിക്കുന്നതായി പരാതി. താല്‍ക്കാലിക ജീവനക്കാര്‍ ദിവസത്തില്‍ 12 ടയര്‍ റീ ട്രേഡ് ചെയ്യണമെന്ന ഉത്തരവാണ് വര്‍ക്‌സ് മാനേജര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ 12 ടയര്‍ ഒരു ദിവസം റീ ട്രേഡ് ചെയ്യാന്‍ കഴിയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. നേരത്തെ ആറ് ടയറാണ് റീ ട്രേഡ് ചെയ്തിരുന്നത്. അത് പിന്നീട് എട്ടും 10 ടയര്‍ വീതവുമായി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഇനി മുതല്‍ 12 ടയര്‍ റീ ട്രേഡ് ചെയ്യണമെന്ന ഉത്തരവിനെതിരെയാണ് 24 താല്‍ക്കാലിക ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. അതേസമയം ടയര്‍ സെക്ഷനിലെ സ്ഥിരം തൊഴിലാളികള്‍ ആറ് ടയര്‍ വീതമാണ് ദിവസത്തില്‍ റീ ട്രേഡ് ചെയ്യുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം ശമ്പളവും ഇവര്‍ക്കുണ്ട്. 480 രൂപയാണ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഒരു ദിവസം വേതനമായി കോര്‍പറേഷന്‍ നല്‍കുന്നത്. അധിക ജോലി ഭാരം അടിച്ചേല്‍പിച്ച് താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍ നിന്നും ഒഴിവാക്കാനുള്ള തന്ത്രമാണ് മാനേജ്‌മെന്റ് കൈകൊള്ളുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്നും 55 താല്‍ക്കാലിക ജീവനക്കാരെ വിവിധ സെക്ഷനുകളില്‍ നിന്നായി പിരിച്ചു വിട്ടിരുന്നു. അതേസമയം താല്‍ക്കാലിക ജീവനക്കാര്‍ക്ക് അധിക ജോലി ഭാരം നല്‍കി പീഡിപ്പിക്കുന്ന നടപടിക്കെതിരെ വര്‍ക്്‌ഷോപ്പിലെ അംഗീകൃത ട്രേഡ് യൂനിയന്‍ നേതാക്കളൊന്നും ഇടപെടാത്തതും പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it