Pathanamthitta local

കുറ്റൂരില്‍ ബിജെപി-കേരളാ കോണ്‍ഗ്രസ് (എം) ബാന്ധവം: വിപ്പ് നല്‍കിയത് വിമത പ്രസിഡന്റാവാതിരിക്കാന്‍

പത്തനംതിട്ട: കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിച്ച് ജയിച്ച ആളെ പ്രസിഡന്റാക്കാതിരിക്കാനാണ് ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കിയതെന്ന് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് പറഞ്ഞു.
റിബല്‍ ഏതു മുന്നണിയുടെ സ്ഥാനാര്‍ഥിയായി വന്നാലും അവര്‍ക്കെതിരേ മല്‍സരിക്കുന്ന മുന്നണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്താന്‍ പാര്‍ട്ടി മെംബര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മറ്റ് അര്‍ഥങ്ങള്‍ കാണേണ്ടതില്ലെന്നും വിവാദങ്ങള്‍ ഉണ്ടാവേണ്ട സാഹചര്യം ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സീറ്റില്‍ മല്‍സരിച്ച യൂത്ത് ഫ്രണ്ട് (എം) തിരുവല്ല മണ്ഡലം പ്രസിഡന്റ് ബിനു കുരുവിളയ്‌ക്കെതിരേയാണ്, പാര്‍ട്ടി കഴിഞ്ഞ തവണ സീറ്റു നല്‍കി ജയിപ്പിക്കുകയും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമാക്കിയ വ്യക്തിയാണ് റിബലായി മല്‍സര രംഗത്ത് എത്തിയത്. പാര്‍ട്ടിയുടെ സംസ്ഥാന-ജില്ല-നിയോജക മണ്ഡലം നേതാക്കള്‍ ഇടപെട്ടിട്ടും മല്‍സര രംഗത്ത് നിന്ന് പിന്‍മാറാന്‍ കൂട്ടാവാതിരുന്ന റിബലിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്ന പാര്‍ട്ടിയുടെ നയമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും വിക്ടര്‍ ടി തോമസ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കേരള കോണ്‍ഗ്രസ് റിബലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് എതിരേ മല്‍സരിച്ച ബിജെപി പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി പാര്‍ട്ടി അംഗം വോട്ട് ചെയ്തത്. ഇതിനു വേണ്ട നിര്‍ദേശം നല്‍കാന്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തമ്പി കുന്നുകണ്ടത്തിലിനെ ചുമതലപ്പെടുത്തിയിരുന്നതായും വിക്ടര്‍ അറിയിച്ചു. യുഡിഎഫില്‍ ഐക്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ് (എം) എന്നും മുന്നണി ബന്ധം തകരാതിരിക്കാന്‍ പരമാവധി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. ഇതിന്റെ ഭാഗമായാണ് പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍, തുടങ്ങിയ ബ്ലോക്ക് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പരമാവധി പ്രവര്‍ത്തിച്ചത്. ബിജെപി ബന്ധം ഉണ്ടായിരുന്നെങ്കില്‍ പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് അധികാരത്തില്‍ വരുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it