Flash News

കുമ്മനത്തിന് മറുപടിയുമായി കോടിയേരി; എല്‍ഡിഎഫിനെ പുറത്താക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ല

കുമ്മനത്തിന് മറുപടിയുമായി കോടിയേരി; എല്‍ഡിഎഫിനെ പുറത്താക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ല
X

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിനെ അധികാരഭ്രഷ്ടമാക്കി ബിജെപി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേണ്ടിവന്നാല്‍ വിമോചന സമരം നടത്തുമെന്ന് അഭിപ്രായപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തനിക്കയച്ച തുറന്ന കത്തിന് മറുപടി നല്‍കുകയായിരുന്നു കോടിയേരി. ജാതിമത വേര്‍തിരിവുണ്ടാക്കുന്ന ഒരു വാക്ക് പോലും ജനരക്ഷായാത്രയില്‍ ഇതുവരെ ഉണ്ടായില്ലായെന്ന കുമ്മനത്തിന്റ സാക്ഷി പറച്ചില്‍ പെരുംകള്ളമാണ്. മലപ്പുറം ജില്ലയെ കേന്ദ്രമാക്കി കേരളത്തെ മുസ്്‌ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എറണാകുളത്ത് പ്രസംഗിച്ചത്. ഇത് നഗ്നമായ വര്‍ഗീയതയാണ്. മുസ്്‌ലിംകള്‍ക്ക് മാത്രമല്ല, മതനിരപേക്ഷ കേരളത്തെയും അത് ഉറപ്പിക്കുന്ന എല്‍ഡിഎഫ് ഭരണത്തേയും അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിതവും ഗൂഢവുമായ യജ്ഞമാണ് ബിജെപി ജാഥയിലൂടെ നടത്തുന്നത്. മുസ്്‌ലംകള്‍ക്കെതിരേ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേയും കല്ലുവെച്ച നുണകള്‍ കേന്ദ്രമന്ത്രിമാരും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും ഇവിടെ വന്ന് പറഞ്ഞു പരത്തുകയാണ്. ജനങ്ങളുടെ വിശ്വാസം നാള്‍ക്കുനാള്‍ വര്‍ധിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ കരുത്തോടെ മുന്നോട്ടു പോവുകയാണ്. പിണറായി സര്‍ക്കാര്‍ ഇന്ത്യക്ക് പുതിയ ദിശാബോധം നല്‍കുന്ന രാഷ്ട്രീയ ശക്തിയാണ്. ഈ സര്‍ക്കാരിനേയും സിപിഎമ്മിനേയും എല്‍ഡിഎഫിനെയും ബിജെപി ഭയക്കുകയാണ്. ജനരക്ഷായാത്രയെ സിപിഎം ഭയക്കുന്നുവെന്ന കുമ്മനത്തിന്റെ കണ്ടുപിടിത്തം ഈ ആണ്ടിലെ വലിയ തമാശയാണ്. മതത്തിന്റെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ശക്തികളെ നേരിടാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കരുത്തുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മതത്തിന്റെ ലേബലില്‍ വര്‍ഗീയ കുഴപ്പം സൃഷ്ടിക്കുന്നതില്‍ ആര്‍എസ്എസാണ് രാജ്യത്ത് മുന്നില്‍. 1948 ല്‍ ഗാന്ധിവധം, 1992 ല്‍ ബാബരി മസ്ജിദ്, 2002 ല്‍ ഗുജറാത്തിലെ വംശഹത്യ ഇതിലെല്ലാം തെളിയുന്നത് സംഘപരിവാരത്തിന്റെ അക്രമവര്‍ഗീയ മുഖമാണെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it