thiruvananthapuram local

കുട്ടികളുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

ബാലരാമപുരം: കുട്ടികളുടെ മുന്നിലിട്ട് യുവാവിനെ സ്ത്രീയടക്കം നാലംഗ സംഘം വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമം. യുവാവിന്റെ നില അതീവ ഗുരുതരം.
ബാലരാമപുരം ഐത്തിയൂര്‍ ഐണിയറത്തല വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വെടിവച്ചാന്‍ കോവില്‍ സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണ (29) നാണ് വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 8.30ഓടെ സമീപ വാസികളായ സ്ത്രീ അടക്കം നാലംഗ സംഘം വീട്ടില്‍ എത്തി വാതില്‍ തട്ടിവിളിച്ചു.
പുറത്തിറങ്ങിയ ഉണ്ണിയെ സംഘം മര്‍ദ്ദിച്ചതോടെ വീട്ടിലേക്ക് ഓടിക്കയറി ഉണ്ണി വാതിലടച്ചു. ഉടന്‍ തന്നെ വാതില്‍ ചവിട്ടി തുറന്ന സംഘം ഉണ്ണിയുടെ ഭാര്യ അശ്വതിയെ പുറത്താക്കിയശേഷം മക്കളായ അരവിന്ദ് (4), ഹേമന്ദ് (3) എന്നിവരുടെ മുന്നിലിട്ട് മൃഗീയമായി മര്‍ദ്ദിക്കുകയും കഴുത്തിന് വെട്ടുകയും കുത്തുകയും ചെയ്തു. അക്രമംകണ്ട് കുട്ടികള്‍ നിലവിളിച്ചുകൊണ്ടിരുന്നു. ഗുരുതരാവസ്ഥയിലായ ഉണ്ണിയെ സംഘം പിന്നീട് പുറത്തേക്ക് വലിച്ചെറിഞ്ഞു.
മാരകമായി മുറിവേറ്റ ഇയാളെ പുറത്തുനിന്നിരുന്ന അക്രമിസംഘത്തിലെ സ്ത്രീ വീണ്ടും വെട്ടുകത്തിക്കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് വട്ടവിള വീട്ടില്‍ കണ്ണന്‍, ശോഭന, കരയ്ക്കാട്ടുവിള വീട്ടില്‍ സതി എന്ന് വിളിക്കുന്ന സതീഷ്, കരയ്ക്കാട്ടുവിള വീട്ടില്‍ മണികണ്ഠന്‍ എന്നിവരുടെ പേരില്‍ ബാലരാമപുരം പോലിസ് കേസ്സെടുത്തു.
വെട്ടേറ്റ് വീടിനു മുന്നില്‍ കിടന്ന ഉണ്ണിയെ ഭാര്യ വിളിച്ചത് അനുസരിച്ച് ആംബുലന്‍സ് എത്തി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
ആംബുലന്‍സ് എത്തിയപ്പോഴാണ് സമീപവാസികള്‍ പലരും വിവരം അറിയുന്നത്. ഈ ഭാഗത്ത് നിരന്തരം വഴക്ക് നടക്കുന്നതിനാലാണ് അയല്‍വാസികള്‍ ആരും ബഹളം കേട്ടിട്ടും എത്താതിരുന്നത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: കണ്ണന്റെ സഹോദരി ആശയുമായി ഉണ്ണിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അടുത്തിടെ ആശയെ കാണാതായി. ഭര്‍ത്താവ് മണികണ്ഠനുമായി പിണങ്ങിക്കഴിയുകായിരുന്ന ആശ ഉണ്ണിക്കൊപ്പം പോയെന്ന് ആരോപിച്ചാണ് അക്രമം. പരിക്കേറ്റ ഉണ്ണിയെ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it