wayanad local

കാലവര്‍ഷം ഏറ്റവും ദുര്‍ബലം വയനാട്ടില്‍



കല്‍പ്പറ്റ: സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 31 ശതമാനം മഴയുടെ കുറവുണ്ടായി. ഈ വര്‍ഷം ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍. ശരാശരി ലഭിക്കേണ്ടിയിരുന്ന മഴയെക്കാള്‍ 61 ശതമാനം മഴയാണ് ജില്ലയില്‍ കുറഞ്ഞത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന വയനാട്ടില്‍ കഴിഞ്ഞ വര്‍ഷവും കാലവര്‍ഷത്തില്‍ മഴ കുറവായിരുന്നു. എന്നാല്‍, വേനല്‍മഴയില്‍ സാധാരണ ലഭിക്കേണ്ടിയിരുന്നതിനേക്കാള്‍ ഏഴുശതമാനം മഴ കൂടുതലാണ് ഇവിടെ ലഭിച്ചത്. സംസ്ഥാനത്തുടനീളം വേനല്‍മഴയില്‍ ശരാശരി ലഭിക്കേണ്ടിയിരുന്നതിനേക്കാള്‍ ഏഴ് ശതമാനം മാത്രമേ കുറഞ്ഞിട്ടുള്ളൂവെന്ന് തിരുവനന്തപുരത്തെ മീറ്ററോളജിക്കല്‍ കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. വേനല്‍ക്കാലത്ത് കൊല്ലത്താണ് ഏറ്റവും കൂടുതല്‍ മഴയുണ്ടായത്. കൊല്ലം ജില്ലയില്‍ 469.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നപ്പോള്‍ 642.3 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിലും നല്ല തോതില്‍ വേനല്‍മഴ ലഭിച്ചപ്പോള്‍ കാസര്‍കോട് 68 ശതമാനത്തിന്റെയും മലപ്പുറത്ത് 44 ശതമാനത്തിന്റെയും തൃശൂരില്‍ 39 ശതമാനത്തിന്റെയും മഴ കുറവ് മെയ് 31 വരെയുണ്ടായി.ജൂണ്‍ ഒന്നിന് ശേഷം ലക്ഷദ്വീപിലാണ് ഏറ്റവും കൂടതല്‍ മഴ ലഭിച്ചത്. കണ്ണൂര്‍ 449.4 മില്ലിമീറ്റര്‍, എറണാകുളം 407.1, കൊല്ലം 258.2, കോഴിക്കോട് 508 മില്ലിമീറ്റര്‍ എന്നിങ്ങനെ വര്‍ഷകാലത്ത് മഴ ലഭിച്ചപ്പോള്‍ ആ ജില്ലകളിലും ശരാശരി നൂറ് മില്ലിമീറ്റര്‍ വരെ മഴ കുറവാണ്. കാലവര്‍ഷം കുറഞ്ഞ് പെയ്ത ജില്ലകളുടെ കൂട്ടത്തില്‍ 54  ശതമാനത്തിന്റെ കുറവുള്ള  ഇടുക്കിയാണ് വയനാടിന് തൊട്ടടുത്തുള്ളത്. 409.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന ഇടുക്കിയില്‍ 187 മില്ലിമീറ്റര്‍ മാത്രമാണ് മഴ പെയ്തത്. ആലപ്പുഴ 29, കണ്ണൂര്‍ 17, എറണാകുളം, കോഴിക്കോട് 15, കാസര്‍കോട് 24, കൊല്ലം 19, കോട്ടയം 20, മലപ്പുറം 43, പാലക്കാട് 39, പത്തനംതിട്ട 32, തിരുവനന്തപുരം 36, തൃശൂര്‍ 26 ശതമാനം വീതം മഴയാണ് ജൂണ്‍ 21 വരെ കുറഞ്ഞത്.
Next Story

RELATED STORIES

Share it