കാട്ടില്‍ നിന്നു ലഭിച്ച തോക്ക് അബദ്ധത്തില്‍ പൊട്ടി വീട്ടമ്മ മരിച്ചു

പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപ്പ ഞ്ചായത്തിലെ പൂഴിത്തോട് മാവട്ടം മലയില്‍ വീട്ടമ്മ വീടിനുള്ളില്‍ അടുക്കളയില്‍ വെടിയേറ്റു മരിച്ചു. പ്രായപൂര്‍ത്തിയാവാത്ത മകന്റെ വെടിയേറ്റാണു അമ്മ മരിച്ചതെന്നു പോലിസ് പറയുന്നു. കുരിശുമല റോഡില്‍ താമസിക്കുന്ന പള്ളിച്ചാംവീട്ടില്‍ ചിത്രാംഗദന്റെ ഭാര്യ ഷൈജി (38)യാണു മരിച്ചത്.
ശനിയാഴ്ച രാത്രി 10.30ഓടെയാണു സംഭവം. കാട്ടില്‍ നിന്നു ലഭിച്ച തോക്ക് 17കാരനായ മകന്‍ കാണിക്കുന്നതിനിെട അബദ്ധത്തില്‍ അമ്മയ്ക്കു വെടിയേല്‍ക്കുകയായിരുന്നുവെന്നാണു പോലിസ് പറയുന്നത്. സംഭവം അയല്‍വാസികളാണു പെരുവണ്ണാമൂഴി പോലിസിനെ അറിയിച്ചത്. ഇവര്‍ എത്തി പരിശോധിച്ചപ്പോള്‍ ഷൈജി മരിച്ച നിലയിലായിരുന്നു. നാദാപുരം ഡിവൈഎസ്പി സുനില്‍ കുമാറും രാത്രി തന്നെ സംഭവസ്ഥലത്തു എത്തിയിരുന്നു. ഇന്നലെ രാവിലെ പേരാമ്പ്ര പോലിസ് ഇന്‍സ്‌പെക്ടര്‍ കെ പി സുനില്‍ കുമാറിന്റെയും പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടര്‍ കെ കെ രാജേഷിന്റെയും മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ജഡം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടം ഇന്നു രാവിലെ നടക്കും. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സയന്റിഫിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.
വെടിയേല്‍ക്കാന്‍ കാരണക്കാരനായ മകനെ പോലിസ് നിരീക്ഷണത്തില്‍ ബന്ധുക്കളുടെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചു. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി വ്യക്തത വരുത്തിയ ശേഷമെ കൂടുതല്‍ നടപടികളിലേക്കു കടക്കൂവെന്നു പേരാമ്പ്ര സിഐ അറിയിച്ചു. വിദ്യാര്‍ഥികളായ അജയ്, അഭിജിത്ത്, അശ്വതി എന്നിവരാണു മരിച്ച ഷൈജിയുടെ മക്കള്‍. പൂഴിത്തോട്ടിലെ എലിച്ചുപാറ വിജയന്റെ മകളാണു ഷൈജി. മാതാവ്: ജയ. സഹോദരി: ഷൈമ.
Next Story

RELATED STORIES

Share it