wayanad local

കാട്ടാനയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകനും ഗുരുതര പരിക്ക്‌



സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. ചെതലയം പുല്ലുമല കാട്ടുനായ്ക്ക കോളനിയിലെ ലീല (58), മകന്‍ രതീഷ് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ഇവരുടെ വീടും ഭാഗികമായി തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ലീല ശുചിമുറിയില്‍ പോവാന്‍ പുറത്തിറങ്ങുന്നതിനിടെ പറമ്പില്‍ നിലയുറപ്പിച്ചിരുന്ന ആന ആക്രമിക്കുകയായിരുന്നു. ലീലയുടെ കരച്ചില്‍ കേട്ടാണ് രതീഷ് ഉണര്‍ന്നത്. വീടിനു പുറത്ത്് വന്നപ്പോള്‍ ലീല വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ അമ്മയെ എടുത്ത് വീടിനുള്ളിലേക്ക് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ആനയെത്തി ആക്രമിക്കുകയായിരുന്നു. മുന്‍കാലുകള്‍ വീട്ടിനുള്ളിലേക്ക് കയറ്റിവച്ചാണ് രതീഷിനെ ആന കുത്തിയത്. നെഞ്ചിന്റെ വലതുഭാഗത്ത് കൊമ്പ് തുളഞ്ഞുകയറി. ഇരുവരുടെയും കരച്ചില്‍കേട്ട് ഉണര്‍ന്ന അയല്‍വാസികള്‍ ബഹളംവച്ചതോടെ ആന സമീപത്തെ വനത്തിലേക്ക് മറഞ്ഞു. വീടിന്റെ തറയും ചുമരുകളും പൊളിഞ്ഞിട്ടുണ്ട്്. കൊമ്പുകൊണ്ട്്് ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ചു.
Next Story

RELATED STORIES

Share it