malappuram local

കാക്കഞ്ചേരിയിലെ ഐടി വ്യവസായ സമുച്ചയം ഒന്നര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും



ചേളാരി: കാക്കഞ്ചേരി കിന്‍ഫ്രാ ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ തുടങ്ങുന്ന ഐടി വ്യവസായ സമുച്ചയത്തിന്റെ നിര്‍മാണം ഒന്നര വര്‍ഷക്കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പദ്ധതിയുടെ ശിലാസ്ഥാപനം കാക്കഞ്ചേരിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് വ്യവസായ സമുച്ചയങ്ങളെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നത്. നിലവില്‍ കിന്‍ഫ്രയിലുള്ള ഐടി സമുച്ചയം സംരംഭകര്‍ പരമാവധി ഉപയോഗപ്പെടുത്തിയതിനാലാണ് പുതിയ സമുച്ചയത്തെ പറ്റി ചിന്തിച്ചതെന്നും മന്ത്രി പറഞ്ഞു.സംരംഭങ്ങള്‍ക്ക് വേഗത്തില്‍ അനുമതി കൊടുക്കാന്‍ നടപ്പാക്കിയ ഏകജാലക സംവിധാനം ഇഴയുന്നതാണ് കാണുന്നത്. ഇതുവഴി അനുമതി ലഭിക്കാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം എടുക്കുന്നു. ഇതു മറി കടക്കാന്‍ ഏകദേശം 15 വകുപ്പുകളിലെ നിയമങ്ങളില്‍ അനുയോജ്യമായ മാറ്റം വരുത്തുന്ന പ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുകയാണ്.  കൊച്ചി-കോയമ്പത്തൂര്‍-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി ഏകദേശം 5,000 ഏക്കല്‍ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനവും നടന്നു വരികയാണന്നും മന്ത്രി പറഞ്ഞു. കിന്‍ഫ്രയില്‍ ഏകദേശം ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ തയ്യാറാക്കുന്ന സമുച്ചയം പൂര്‍ണമായും ഹരിത നിയമാവലി അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. 1000 പേര്‍ക്ക് പ്രത്യക്ഷമായി ജോലി പ്രതീക്ഷിക്കുന്ന സ്ഥാപനത്തില്‍ രണ്ടായിരം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും. 42 കോടി ചെലവിടുന്ന പദ്ധതിക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ പി അബ്ദുല്‍ ഹമീദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എംപി വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ്, വൈസ് പ്രസിഡന്റ് ജമീല മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം എ കെ അബ്ദുര്‍റഹ്മാന്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ കെ എ സന്തോഷ് കുമാര്‍, ജനറല്‍ മാനേജര്‍ ടി ഉണ്ണിക്യഷ്ണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it