Flash News

കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ്‌ - സുപ്രിംകോടതിയെ സമീപിക്കും : ഹജ്ജ് കമ്മിറ്റി



കരിപ്പൂര്‍: കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി സ്ഥിരപ്പെടുത്തണമെന്നും ഹജ്ജിന് അഞ്ചാംവര്‍ഷ അപേക്ഷകരെ നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു സുപ്രിംകോടതിയെ സമീപിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് കരട് ശുപാര്‍ശകള്‍ തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയാണെന്നും ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. പുതിയ ഹജ്ജ് നയത്തില്‍ കേരളം ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കേന്ദ്രമന്ത്രിയും തള്ളിയ സാഹചര്യത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്നത്.2018ല്‍ നേരിട്ട് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ചാം വര്‍ഷ അപേക്ഷകര്‍. ഇവര്‍ക്കു നിരാശ നല്‍കുന്നതാണ് കേന്ദ്ര തീരുമാനം. ഇതു പിന്‍വലിക്കണം. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നെടുമ്പാശ്ശേരിയെ സ്ഥിരപ്പെടുത്തുകയും കരിപ്പൂരിന്റെ കാര്യം ഇപ്പോള്‍ ചിന്തിക്കാനാവില്ലെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഉള്‍ക്കൊള്ളാനാവില്ല. സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അഞ്ചു ശതമാനം ക്വാട്ട വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ല. നിലവിലെ ഹജ്ജ് നയം രൂപവല്‍ക്കരിച്ച കമ്മിറ്റിയെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകാര്‍ സ്വാധീനിച്ചിട്ടുണ്ടെന്നു ചെയര്‍മാന്‍ ആരോപിച്ചു. മക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് കെട്ടിടങ്ങള്‍ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാവണം. മെഹ്‌റം സംബന്ധിച്ചു ശരീഅത്ത് നിയമം പാലിക്കപ്പെടണം. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെ എതിര്‍ക്കില്ല. എന്നാല്‍, ആഗോളതലത്തില്‍ ടെന്‍ഡര്‍ വിളിച്ചു തീര്‍ത്ഥാടകരെ വിമാനക്കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, ഇ കെ അഹ്മദ്കുട്ടി, അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി, കോ-ഓഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it