kannur local

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം തുടങ്ങും

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ നാടിന് സമര്‍പ്പിച്ചു. ആശുപത്രിയുടെ സമഗ്രവികസനത്തിനായി ആസൂത്രണം ചെയ്ത 76 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള ആദ്യ കെട്ടിടമാണ് ഇതിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2.4 കോടി രൂപ ഉപേയാഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച കെട്ടിടം നിലവില്‍ വന്നതോടെ സൗകര്യങ്ങളുടെ പരിമിതി കാരണം രോഗികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയ ആശ്വാസമാവും.
ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഉള്‍പ്പെടെയുള്ള മികച്ച സംവിധാനങ്ങള്‍ ഒരുക്കും. രണ്ടു മാസത്തിനകം അത്യാധുനിക കാത്ത്‌ലാബ് പ്രവര്‍ത്തനക്ഷമമാവും. കാര്‍ഡിയോളജിസ്റ്റിനെ സര്‍ക്കാര്‍ നിയമിക്കും. ആശുപത്രിയുടെ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പാരിസ്ഥിതികാനുമതി ഉള്‍പ്പെടെയുള്ള സാങ്കേതിക തടസ്സങ്ങളാണ് പ്രവൃത്തി വൈകാന്‍ കാരണം.
മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. നേരത്തേ ഒരു ദിവസം 700ല്‍ താഴെ രോഗികള്‍ വന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടായിരത്തിലേറെയായി വര്‍ധിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. ഇത് രോഗികള്‍ക്ക് ചില പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ആശുപത്രിയെ തകര്‍ക്കുന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിക്കൂടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ പി ജയപാലന്‍, വി കെ സുരേഷ് ബാബു, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, തോമസ് വര്‍ഗീസ്, പി ജാനകി, ടി ആര്‍ സുശീല, കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡംഗം ഷീബ അക്തര്‍, ഡിഎംഒ ഇന്‍ചാര്‍ജ് ഡോ. എം കെ ഷാജ്, ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി പി രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. മനോജ്, കെ വി ഗോവിന്ദന്‍ സംസാരിച്ചു.









Next Story

RELATED STORIES

Share it