ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതി: സ്‌പെക്ട്രം പദ്ധതിക്ക് 3.55 കോടി

തിരുവനന്തപുരം: ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്കുള്ള സ്‌പെക്ട്രം പദ്ധതി നടപ്പാക്കുന്നതിന് 3,55,16,600 രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ. ഓട്ടിസം മേഖലയ്ക്കകത്തുള്ള പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ചുകൊണ്ട് സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സാമൂഹിക സുരക്ഷാ മിഷന്റെ അനുയാത്രയുടെ ഭാഗമായി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള ഉപ പദ്ധതിയാണ് സ്—പെക്ട്രം.
ഘട്ടം ഘട്ടമായിട്ടാണ് സ്—പെക്ട്രം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ രൂപം നല്‍കിയിട്ടുള്ള വിവിധ ഘടങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള തെറപ്പി സേവനം മെച്ചപ്പെടുത്തുന്നതിനു കേരളത്തിനകത്തുള്ള തെറാപ്പി സെന്ററുകളെ മികച്ച നിലവാരത്തിലെത്തിക്കാന്‍ 1.75 കോടി രൂപയാണ് അനുവദിച്ചത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും കോഴിക്കോട് ഇംഹാന്‍സിലെയും ഓട്ടിസം സെന്ററുകളെ ശക്തിപ്പെടുത്തുന്നതിനായി 57.96 ലക്ഷം രൂപയും തൃശൂര്‍ ഇരിങ്ങാലക്കുട നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷനിലെ റീജ്യനല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ സെന്ററിന് 68,04,600 രൂപയും വളരെ നേരത്തേ അസുഖം കണ്ടുപിടിക്കുന്നതിനായി സൈക്യാട്രിസ്റ്റിന്റെയും ഫിസിയാട്രിസ്റ്റിന്റെയും സേവനത്തിനായി 13.35 ലക്ഷം രൂപയും അനുവദിച്ചു.
ഓട്ടിസം ബാധിച്ചവരെ മുഖ്യാധാരയിലേക്കെത്തിക്കാനായി വിവിധ പരിപാടികള്‍ക്കായി 16.60 ലക്ഷം രൂപയും ഓട്ടിസം ബാധിച്ച കുട്ടികളുടെ അഭിരുചി വര്‍ധിപ്പിക്കുന്നതിനായി രക്ഷിതാക്കളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഓട്ടിസം ക്ലബ്ബിനായി 24.21 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തെറാപ്പി സെന്ററുകളിലെ മിനിമം സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുകയും ആര്‍പിഡബ്ല്യൂ ആക്റ്റിന്റെ വെളിച്ചത്തില്‍ തെറാപ്പി സെന്ററുകളെല്ലാം രജിസ്റ്റര്‍ ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അവശ്യ സൗകര്യമുള്ള സര്‍ക്കാരിന്റെ അംഗീകൃത തെറാപ്പി സെന്ററുകളെ മോഡല്‍ തെറാപ്പി സെന്റര്‍ എന്നപേരില്‍ എംപാനല്‍ഡ് തെറാപ്പി സെന്ററുകളാക്കി മാറ്റും. എം പാനല്‍ഡ് സെന്ററുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യമായി തെറാപ്പി നല്‍കും. കേരളത്തിലെ ആറു മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചാണ് ഓട്ടിസം സെന്ററുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു.



Next Story

RELATED STORIES

Share it