malappuram local

ഓഖിയില്‍ വീടുകള്‍ തകര്‍ന്ന 15 കുടുംബങ്ങള്‍ പെരുവഴിയില്‍

പൊന്നാനി: ഓഖിയില്‍ വീടു തകര്‍ന്ന കുടുംബങ്ങള്‍ ദുരിതത്തില്‍. പൊന്നാനി എംഇഎസ് സ്‌കൂളിനടുത്തുള്ള 15 ഓളം കുടുംബങ്ങളാണ് സര്‍ക്കാര്‍ അവഗണനയില്‍ ദുരിതത്തില്‍ കഴിയുന്നത്. നഷ്ടപരിഹാരം ലഭിക്കുമെന്നും പുനരധിവാസം വേഗത്തില്‍ ഉറപ്പാക്കുമെന്നും സ്പീക്കര്‍ അടക്കമുള്ളവര്‍ പറഞ്ഞുവെന്നല്ലാതെ ഒന്നും ഉണ്ടായില്ലെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണു വീട് നഷ്ടപ്പെട്ട ആയിഷയുടെ പ്രതികരണം. കഴിഞ്ഞ ഒമ്പതുമാസമായി ഈ മല്‍സ്യത്തൊഴിലാളികള്‍ വാടക വീടുകളില്‍ കഴിയുകയാണ്. വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പലരും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണിപ്പോള്‍. ഇവര്‍ക്ക് വീട് തകര്‍ന്നതിന് നേരത്തെ നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ഒന്നു തലചായ്ക്കാന്‍ ഇവര്‍ക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണം. അതിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പൊന്നാനി നഗരസഭയും ഓരോ പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്നല്ലാതെ ഫലത്തില്‍ വരുന്നില്ല. കഴിഞ്ഞ മൂന്നുമാസമായി കടലില്‍നിന്ന് ആവശ്യത്തിന് മല്‍സ്യവും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഓഖിയില്‍ വീടുകള്‍ തകര്‍ന്നതിനു ശേഷം പലരും ബന്ധുവീടുകളിലാണ് അഭയം തേടിയത്.
സര്‍ക്കാറില്‍നിന്നു ലഭിച്ച തുച്ഛമായ ധനസഹായം ഒന്നിനും തികഞ്ഞില്ലെന്നാണ് ദുരിതബാധിതരിലൊരാളായ മുഹമ്മദ് കോയ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പൊന്നാനി നഗരസഭ എല്ലാം ചെയ്തുവെന്ന് പറയുന്നുണ്ടെങ്കിലും ദുരിതബാധിതര്‍ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.

Next Story

RELATED STORIES

Share it