Flash News

എട്ടാം ക്ലാസുകാരന്റെ മരണം കൊലപാതകം: സഹപാഠിയെ പ്രതിയാക്കി അന്വേഷണം നടത്തും



കോന്നി: ഒരു വര്‍ഷം മുമ്പ് കുഴഞ്ഞു വീണുള്ള എട്ടാം ക്ലാസുകാരന്റെ മരണം കൊലപാതകമെന്ന് പോലിസ്. സഹപാഠിയെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചു. റിപബ്ലിക്കന്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന അതിരുങ്കല്‍ അബിന്‍ ഭവനില്‍ പ്രകാശ്-അനിത ദമ്പതികളുടെ മകന്‍ അബിന്‍ പ്രകാശ്(13) ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. ഉച്ചയൂണിന്റെ ഇടവേളയില്‍ കളി കഴിഞ്ഞ് മടങ്ങി വന്ന അബിന്‍ പ്രകാശും മറ്റൊരു വിദ്യാര്‍ഥിയുമായി സംഘട്ടനം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കുഴഞ്ഞു വീണ അബിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടരയോടെ മരിച്ചു. ഹൃദയത്തിന് നേരത്തേ അസുഖമുള്ള അബിന്‍ കുഴഞ്ഞു വീണു മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. അബിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് എസ്‌ഐ ഈ കേസ് അന്വേഷിച്ചു വരികയായിരുന്നു. അതിനിടെയാണ് കഴുത്തിലേറ്റ ക്ഷതം കാരണം ശ്വാസം മുട്ടിയാണ് അബിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിക്കുന്നത്. അബിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ക്ലാസില്‍ വച്ച് അടിപിടിയുണ്ടാക്കിയ സഹപാഠിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ വിദ്യാര്‍ഥി ഇപ്പോള്‍ 10ാം ക്ലാസിലാണ് പഠിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കുമെന്ന് സിഐ ആര്‍ ജോസ് പറഞ്ഞു.  അടിപിടിക്കിടയില്‍  മാരകമായ ക്ഷതം അരുണിനുണ്ടായതാവാമെന്നും നിലവില്‍ അന്വേഷണ ചുമതലയുള്ള സിഐ അറിയിച്ചു.
Next Story

RELATED STORIES

Share it