എംപിമാര്‍ക്ക് അത്താഴമൊരുക്കി ആത്മവിശ്വാസമുറപ്പിച്ച് ബിജെപി

ന്യൂഡല്‍ഹി: നാല് വര്‍ഷം തികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ അവിശ്വാസ വോട്ട് നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എല്ലാ എംപിമാരും കൂടെയുണ്ടെന്നുറപ്പിക്കാന്‍ എംപിമാര്‍ക്ക് ബിജെപി ഇന്നലെ ഉച്ചയൂണും അത്താഴവുമൊരുക്കി. അവിശ്വാസപ്രമേയം വോട്ടിനിടുമ്പോ ള്‍ മുഴുവന്‍ പാര്‍ട്ടി എംപിമാരുടെയും സാന്നിധ്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ബിജെപിക്ക് സ്പീക്കര്‍ അടക്കം 273 പേരാണ് സഭയില്‍ ഉള്ളത്. എന്നാല്‍, സ്പീക്കര്‍ക്ക് അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ആവില്ല. ഈ സാഹച്യര്യത്തില്‍ പാര്‍ട്ടി എംപിമാര്‍ക്കൊപ്പം സഖ്യകക്ഷികളില്‍ നിന്നുള്ള വോട്ട് കൂടി ഉറപ്പിക്കേണ്ടതുണ്ട്.തങ്ങള്‍ക്ക് സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ളത് കൊണ്ട് തന്നെ പ്രതിപക്ഷം കൊണ്ട് വരുന്ന പ്രമേയം എളുപ്പത്തില്‍ പരാജയപ്പെടുത്താനാവുമെന്നാണ് ബിജെപി കരുതുന്നത്. മാത്രമല്ല പല പ്രതിപക്ഷ പാര്‍ട്ടികളും തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യുമെന്ന വിശ്വാസത്തിലാണ് ബിജെപി.
സംഖ്യകള്‍ വളരെ വ്യക്തമാണെന്നും ബിജെപിക്ക് സഭയില്‍ സ്വന്തമായി തന്നെ ഭൂരിപക്ഷമുണ്ടെന്നും എന്‍ഡിഎയുടെ  314 അംഗങ്ങള്‍ സഭയിലുണ്ടെന്നും ബിജെപി ദേശീയവക്താവ്് വ്യക്തമാക്കി.
അവിശ്വാസപ്രമേയത്തിനെതിരേ എല്ലാ എംപിമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ എംപിമാരും വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസമുണ്ടെന്നും മറിച്ച് പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി മറ്റ് പാര്‍ട്ടികളുമായും ബന്ധപ്പടുന്നുണ്ട്. എഐഎഡിഎംകെ, തെലങ്കാന രാഷ്ട്ര സമിതി എന്നിവ പിന്തുണയ്ക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശിവസേനയും തങ്ങളെ പിന്തുണയ്ക്കുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.അതേ സമയം, എഐഎഡിഎംകെ, നവീന്‍ പട്‌നായികിന്റെ ബിജെഡി, ടിആര്‍എസ് എന്നിവ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it