ഇന്ത്യയെ ഭരിക്കുന്നത് മതഭ്രാന്ത്: ഇ അബൂബക്കര്‍

അരീക്കോട്: വെറുപ്പിന്റെ അന്തരീക്ഷം തീര്‍ത്ത് ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്നത് മതഭ്രാന്തരാണെന്ന് എസ്ഡിപിഐ ദേശീയ സമിതിയംഗം ഇ അബൂബക്കര്‍. പോപുലര്‍ ഫ്രണ്ട് ഡേ ആചരണത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി അരീക്കോട് നടത്തിയ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിരഭിപ്രായങ്ങള്‍ പറയുന്ന മുഴുവന്‍ നാവുകളും അരിഞ്ഞെടുക്കാനുള്ള ശ്രമമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. എങ്ങനെ ചിന്തിക്കണം എന്തുപറയണം എന്തു തിന്നണം എന്നു തീരുമാനിക്കുന്നത് നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നായിരിക്കുന്നു. വംശീയതയും ജാതീയതയും സൃഷ്ടിക്കുന്നതാണ് ദേശദ്രോഹമെങ്കില്‍ അതില്‍ ഒന്നാംസ്ഥാനക്കാര്‍ ആര്‍എസ്എസ്സാണ്. ഒരുവിഭാഗത്തെ മാംസം കഴിക്കുന്നവരെന്നും വെറുക്കപ്പെടേണ്ടവരെന്നും മുദ്രകുത്തി പാര്‍ശ്വവല്‍ക്കരിക്കാനാണ് ഇവരുടെ ശ്രമം. മുസ്‌ലിംകളെയും ദലിതുകളെയും തമ്മിലടിപ്പിച്ച് ലാഭം കൊയ്യാനുള്ള ശ്രമമാണ്.
മോദി അധികാരത്തിലേറിയ ശേഷം ആദ്യമായി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ബുദ്ധമതക്കാര്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളാണ്. മ്യാന്മാറിലെയും ശ്രീലങ്കയിലെയും ബുദ്ധര്‍ മുസ്‌ലിംകളോട് കാണിക്കുന്നത് ഇതിനോടു കൂട്ടിവായിക്കണം. മൂല്യമുള്ളവരും വിലയുള്ളവരും എന്നീ രണ്ടു വിഭാഗമായി പണ്ഡിതര്‍ മാറിക്കഴിഞ്ഞു. സൂഫികള്‍ ഇന്ത്യക്ക് വേണ്ടപ്പെട്ടവരും സലഫികള്‍ ഭീകരരുമാണെന്നാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യാ ഉലമാ ആന്റ് മശായിത് ബോര്‍ഡ് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് ഒരുവിഭാഗം പണ്ഡിതരെ വിലക്കെടുത്തിരിക്കുകയാണ്. മുസ്‌ലിം സമുദായ സംഘടനകള്‍ ഒരേ വലയിലാണ് കുരുങ്ങിക്കിടക്കുന്നതെന്നു തിരിച്ചറിയണം. ഇന്ത്യയെ ശിഥില സമൂഹമാക്കാന്‍ വിട്ടുകൊടുത്തുകൂടാ. ദാരിദ്ര്യവും വിശപ്പും നിലനില്‍ക്കേതന്നെ ഭയത്തിന്റെ സാഹചര്യംകൂടി ഉണ്ടായിരിക്കുന്നു.
പോപുലര്‍ ഫ്രണ്ട് 25 വര്‍ഷം മുമ്പ് മുന്നറിയിപ്പു തന്നതാണ് ഫാഷിസം ഒരു മനസ്ഥിതിയാണെന്ന കാര്യം. അത് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ആര്‍എസ്എസ് പ്രീണനമാണ് നടത്തുന്നത്. തൊ ഗാഡിയയുടെ കേസ് പിന്‍വലിക്കുകയും മഅ്ദനിയുടെ കേസ് പിന്‍വലിക്കാതിരിക്കുകയും ചെയ്യുന്നത് ഇതിന്റെ ഉദാഹരണങ്ങളിലൊന്നാണ്. അറബിക് യൂനിവേഴ്‌സിറ്റി വന്നാല്‍ കുഴപ്പമാണെന്ന് ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ പറയുന്നു.
അനുസരണയുള്ള ഒരുലക്ഷം കേഡര്‍മാരുടെയും ലക്ഷോപലക്ഷം അഭ്യുദയകാംക്ഷികളുടെയും പിന്തുണയാണ് പോപുലര്‍ ഫ്രണ്ടിന്റെ ശക്തി. 17 പേരില്‍ തുടങ്ങിയ പ്രസ്ഥാനത്തിന്റെ പതാക ഹിമാലയത്തില്‍ ആകാശത്തിന്റെ അടരുകളില്‍ പാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് പ്രതീക്ഷയുള്ള ഒരു ജനതയുടെ അടയാളമാണ്. അദ്ദേഹം പറഞ്ഞു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it