ആസിഡ് ആക്രമണം; യുവതിക്കും മകനും ഗുരുതര പരിക്ക്

തളിപ്പറമ്പ്: സാന്താക്ലോസ് വേഷധാരിയുടെ ആസിഡ് ആക്രമണത്തില്‍ യുവതിക്കും മകനും ഗുരുതര പരിക്ക്. പരിയാരം ഏമ്പേറ്റ് വെളിച്ചാനത്തെ റോബര്‍ട്ടിന്റെ മകള്‍ റിംസി(29), റിംസിയുടെ മകന്‍ അഭിഷേക്(8) എന്നിവര്‍ക്കാണു പരിക്കേറ്റത്. പാതിരാകുര്‍ബാനയ്ക്ക് പള്ളിയിലേക്കു പോവുന്നതിനിടെയാണ് ആക്രമണം. മാരകമായി പൊള്ളലേറ്റ് ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട റിംസിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിനെ പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
24നു രാത്രി 10.30ഓടെയാണ് സംഭവമെന്ന് പോലിസ് പറഞ്ഞു. മുടിക്കാനം കോളനി നിവാസികളായ റോബര്‍ട്ടും ഭാര്യയും മകള്‍ റിംസിയും അഭിഷേകും സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലേക്ക് പോവുന്നതിനിടെയാണ് ആക്രമണം. മുന്നിലേക്ക് നടന്നുവന്ന ക്രിസ്മസ് പാപ്പയുടെ വേഷവും മുഖംമൂടിയും ധരിച്ചയാള്‍ പെട്ടെന്ന് റിംസിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണു പരാതി. കരച്ചില്‍ കേട്ട് റോബര്‍ട്ടും ഭാര്യയും ഓടിയെത്തുമ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ കുറിച്ചു പോലിസിനു സൂചന ലഭിച്ചിട്ടുണ്ട്.
യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്ന എമ്പേറ്റ് സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവസ്ഥലത്തുനിന്ന് സാന്താക്ലോസിന്റെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതിനു പുറമെ യുവതിയെ നേരത്തേ വിവാഹം ചെയ്തിരുന്നയാളെ പോലിസ് ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു.
Next Story

RELATED STORIES

Share it