wayanad local

അമ്പലവയല്‍ ആശുപത്രിയിലെ മോഷണം: പ്രതി റിമാന്‍ഡില്‍

സുല്‍ത്താന്‍ ബത്തേരി: അമ്പലവയല്‍ ടൗണിലെ മറീന ആശുപത്രിയില്‍ പ്രസവ ചികില്‍സയ്‌ക്കെത്തിയവരുടെ മുറിയില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതി റിമാന്‍ഡില്‍. തൃക്കൈപ്പറ്റ പൂക്കോട്ടില്‍ വീട്ടില്‍ സന്തോഷിനെയാണ് സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് സന്തോഷിന്റെ രീതിയെന്ന് അമ്പലവയല്‍ എസ്‌ഐ ബിജു ആന്റണി പറഞ്ഞു.
ഇക്കഴിഞ്ഞ നാലിനാണ് ആശുപത്രിയിലെത്തിയ അമ്പലവയല്‍ ഒന്നേയാര്‍ സ്വദേശി ജോഷിയുടെ ഭാര്യ സിനി, അത്തിച്ചാല്‍ പൂളപ്പുര വീട്ടില്‍ സതീഷിന്റെ ഭാര്യ ധന്യ എന്നിവരുടെ മുറികളില്‍ കയറി 7,000 രൂപ, ഇന്‍ഡക്ഷന്‍ കുക്കര്‍, മൊബൈല്‍ ഫോണ്‍, രണ്ടു വാച്ചുകള്‍ എന്നിവ മോഷ്ടിച്ചത്. മോഷണദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ സഹായത്തോടെ മോഷ്ടാവിനെക്കുറിച്ച് അമ്പലവയല്‍ പോലിസ് അന്വേഷിച്ചു വരികയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് സന്തോഷിനെ തൃക്കൈപ്പറ്റയില്‍ വച്ച് പോലിസ് പിടികൂടിയത്. പ്രതി ഇതിനു മുമ്പ് മറീന ആശുപത്രിയില്‍ മൂന്നു തവണ മോഷണം നടത്തിയിട്ടുള്ളതായി പോലിസ് പറഞ്ഞു. അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ മൂന്നര പവന്റെ മാല മോഷ്ടിച്ച കേസിലെ പ്രതിയാണ്. കോഴിക്കോട് റെയില്‍വേ പോലിസിലും ഇയാള്‍ക്കെതിരേ മോഷണക്കേസ് നിലവിലുണ്ട്.
Next Story

RELATED STORIES

Share it