Pravasi

അമീര്‍ കപ്പ് ഫൈനലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; ഖലീഫ സ്റ്റേഡിയത്തില്‍ നാളെ പന്തുരുളും



ദോഹ:  നാളെ വൈകുന്നേരം നടക്കുന്ന 45ാമത് അമീര്‍ കപ്പിനായി ഖലീഫ രാജ്യാന്തര സ്റ്റേഡിയം പൂര്‍ണസജ്ജമായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2022 ഫിഫ ലോകകപ്പിനായി ഖത്തറില്‍ തയ്യാറായ ആദ്യ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മല്‍സരമെന്നതുകൊണ്ടുതന്നെ അമീര്‍കപ്പ് ഫൈനല്‍ ശ്രദ്ധേയമാവും. 1976ല്‍ നിര്‍മിച്ച ഖലീഫ സ്റ്റേഡിയം ഫിഫ മാനദണ്ഡപ്രകാരമാണ് ഇപ്പോള്‍ നവീകരിച്ചിരിക്കുന്നത്.  സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി 48000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.  പ്രത്യേക എല്‍ഇഡി ലൈറ്റിങ് ക്രമീകരണമാണ് മറ്റൊരു പ്രത്യേകത. എല്‍ഇഡി പിച്ച്‌ലൈറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ മികച്ച പത്തു സ്റ്റേഡിയങ്ങളുടെ പട്ടികയിലും ഖലീഫ സ്റ്റേഡിയം ഇടംനേടിയിട്ടുണ്ട്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് ചെല്‍സിയ, പിഎസ്‌വി ഇന്‍ദോവന്‍, ആംസ്റ്റര്‍ഡാം അറീന സ്‌റ്റേഡിയങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന എല്‍ഇഡി പിച്ച് ലൈറ്റിങ് സംവിധാനത്തിന്റെ മാതൃകയാണ് ഖലീഫ സ്്‌റ്റേഡിയത്തിലും തയാറാക്കിയിരിക്കുന്നത്. ഇവിടെ നാളെ നടക്കുന്ന അമീര്‍കപ്പ് ഫൈനല്‍ കാണികള്‍ക്ക് വിസ്മയകരമായ അനുഭവമായിരിക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, പ്രാദേശിക സംഘാടക സമിതി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഖ്യാത ഖത്തരി ക്ലബ്ബുകളായ അല്‍സദ്ദും റയ്യാനും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.  2022 ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള  ആദ്യത്തെ പ്രധാന പരീക്ഷണ മല്‍സരമാണ് അമീര്‍ കപ്പ് ഫൈനലെന്ന് സുപ്രിം കമ്മിറ്റി പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് അമീന്‍ പറഞ്ഞു.  കാണികള്‍ക്ക് വേറിട്ട കാഴ്ചാനുഭവം പ്രദാനം ചെയ്യത്തക്കവിധത്തിലാണ് സ്റ്റേഡിയത്തിന്റെ സീറ്റിങ് ക്രമീകരിച്ചിരിക്കുന്നത്. കാണികളുടെ ഇരിപ്പിടം തയാറാക്കിയിരിക്കുന്ന മുഴുവന്‍ മേഖലയിലും പുതിയ മേല്‍ക്കൂരയാണുള്ളത്. ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങളാണ് ഇവിടെ നടക്കുന്നത്. പുതുതലമുറ ശീതീകരണ സങ്കേതമാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്.  അല്‍സദ്ദ് സ്റ്റേഡിയത്തിനേക്കാള്‍ മെച്ചപ്പെട്ട കൂളിങ് സംവിധാനം സുഖകരമായ അനുഭവം സമ്മാനിക്കും.  ഇതിനു പുറമേ സ്‌പോര്‍ട്‌സ് മ്യൂസിയം, പുതിയ ടിക്കറ്റിങ് സംവിധാനം,  സമഗ്രവും ക്രിയാത്മകവുമായ സുരക്ഷാ സംവിധാനം എന്നിവയുള്‍പ്പടെയുള്ള പുതിയ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്നത്. ഫിഫയുടെ മാനദണ്ഡപ്രകാരമാണ് ശീതീകരണ സംവിധാനം.  ഫിഫ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വേനലില്‍  താപനില 29 ഡിഗ്രി സെല്‍ഷ്യല്‍സിനു മുകളില്‍ പോകാന്‍ പാടില്ല. അക്കാര്യം കര്‍ശനമായി പാലിച്ചിട്ടുണ്ട്.  അതിനേക്കാള്‍ കുറഞ്ഞ താപനില നിലനിര്‍ത്താനുള്ള സംവിധാനവും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍  കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതായി അമീന്‍ പറഞ്ഞു. സ്റ്റേഡിയത്തില്‍ രണ്ടു വിഐപി സീറ്റിങ് ക്രമീകരണമാണുള്ളത്.  പടിഞ്ഞാറന്‍ സ്റ്റാന്‍ഡിലും പുതിയതായി കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ സ്റ്റാന്‍ഡിലും ഇതിനുള്ള സൗകര്യമുണ്ട്. സ്റ്റേഡിയത്തിന്റെ കിഴക്കന്‍ മേഖലയില്‍ 61 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകളുണ്ട്. പടിഞ്ഞാറന്‍ മേഖലയില്‍  വിഐപി സ്യൂട്ടുകള്‍, ടെലിവിഷന്‍ സംപ്രേഷണത്തിനായുള്ള സ്റ്റുഡിയോകളും സജ്ജമാക്കിയിട്ടുണ്ട്. അംഗപരിമിതരായവര്‍ക്ക് പ്രവേശനത്തിനും സ്റ്റേഡിയത്തിനുള്ളിലും അനുയോജ്യമായ ക്രമീകരണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. അമീര്‍കപ്പ് ഫൈനലിനായി  സ്റ്റേഡിയത്തിനു ചുറ്റുമായി അധികമായി സുരക്ഷാവേലിയും നിര്‍മിച്ചിട്ടുണ്ട്. കാണികളുമായി സൗഹൃദപരമായിട്ടായിരിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുക. തുടര്‍ച്ചയായ ഇടവേളകളില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്. സ്റ്റേഡിയത്തിനു ചുറ്റും സിസിടിവി ക്യാമറകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it