Kannur

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് അഭയാര്‍ത്ഥികളെ സൃഷ്ടിക്കും: എം മുകുന്ദന്‍

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് അഭയാര്‍ത്ഥികളെ സൃഷ്ടിക്കും: എം മുകുന്ദന്‍
X

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബും രജിത് റാം സുഹൃദ്‌സംഘവും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഥമ രജിത് റാം സ്മാരക മാധ്യമ അവാര്‍ഡ് കണ്ണൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ കെ. മധുവിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശില്‍ നിന്നൊക്കെ കുടിയേറിപാര്‍ത്ത അവര്‍ക്ക് മേല്‍വിലാസമോ രേഖകളോ ഒന്നുമില്ല. ഒന്നുമില്ലാത്ത ഇത്തരം മനുഷ്യരെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതെന്നും എം മുകുന്ദന്‍ പറഞ്ഞു.

ഇന്ത്യയുടെ ഭാവിയെ കുറിച്ച് എല്ലാവരെയും പോലെ എനിക്കും ആശങ്കയുണ്ട്. കേരളത്തിലും നമ്മുടെ പ്രതീക്ഷകള്‍ ഇല്ലാതാവുകയാണ്. പ്രതീക്ഷയായിരുന്ന സൂര്യനും അസ്തമനത്തിലേക്ക് അടുക്കുകയാണ്. പൂക്കോട് സംഭവമൊക്കെ ഭയപ്പെടുത്തുന്നതാണ്. രാജ്യത്തെ പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയില്‍ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ദുഃഖകരമായ വാര്‍ത്തകളാണ് കേള്‍ക്കാന്‍ പോകുന്നത്. അതിന് നാം ഓരോരുത്തരും തയ്യാറായിരിക്കണം. രാജ്യത്ത് ഇ.വി.എം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനെതിരെ ഓരോരുത്തരും ബോധവല്‍ക്കരണം നടത്തണം. സാങ്കേതിക വിദ്യ ഏറെ വളര്‍ന്ന അമേരിക്കയില്‍ പോലും മിക്ക സ്റ്റേറ്റുകളിലും ഇവിഎം ഉപയോഗിക്കുന്നില്ല. ബാലറ്റാണ് അവിടങ്ങളില്‍ ഉപയോഗിക്കുന്നത്. കേരളത്തെ ആദ്യ കമ്യുണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ബാലറ്റാണ്. നിര്‍മ്മിതിബുദ്ധിയുടെ കാലത്ത് എന്തും സംഭവിക്കാം. നാം മൊബൈലില്‍ നോക്കുമ്പോള്‍ പോലും നമ്മുടെ ചിത്രം പകര്‍ത്തി നാമറിയാതെ ലോകത്ത് എവിടെയുമെത്തുമെന്നും എം.മുകുന്ദന്‍ ചൂണ്ടിക്കാട്ടി. പത്മജാ വേണുഗോപാലിന്റെ കൂറുമാറ്റം തന്നെ വേദനിപ്പിച്ചു. കെ കരുണാകരനോടൊപ്പമുള്ള ചിത്രമാണ് പത്മജയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഉത്തരേന്ത്യയില്‍ നിരവധി നേതാക്കളാണ് ഓരോ പാര്‍ട്ടിയില്‍ നിന്നും കൂറുമാറുന്നത്. കേരളത്തില്‍ മത്സരിക്കുന്ന എത്ര എം.പിമാര്‍ കൂറുമാറി മറ്റു പാര്‍ട്ടികളിലേക്ക് ചേരുമെന്ന് പറയാനില്ല. ആകെ പോകില്ലെന്ന് ഉറപ്പു പറയാന്‍ കഴിയുന്നത് ഇടതുപക്ഷക്കാരാണെന്നും എം മുകുന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ല- എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. അവാര്‍ഡ് ജേതാവും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ കെ. മധു മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ്ബ് സെക്രട്ടറി കെ. വിജേഷ് സ്വാഗതവും രജിത് റാം സുഹൃദ്‌സംഘം കണ്‍വീനര്‍ വിനോയ് മാത്യു നന്ദിയും പറഞ്ഞു.


Next Story

RELATED STORIES

Share it