Sub Lead

എസ്എഫ്‌ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് അലനും താഹയുമെന്ന് പി ജയരാജന്‍

എസ്എഫ്‌ഐയ്ക്കകത്ത് മാവോവാദ ആശയപ്രചാരണം നടത്തുകയാണ് ഇവര്‍ ചെയ്തത്. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് വെറുതെ അല്ലെന്നും പി ജയരാജന്‍ പറഞ്ഞു.

എസ്എഫ്‌ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് അലനും താഹയുമെന്ന് പി ജയരാജന്‍
X

കോഴിക്കോട്: എസ്എഫ്‌ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. എസ്എഫ്‌ഐയ്ക്കകത്ത് മാവോവാദ ആശയപ്രചാരണം നടത്തുകയാണ് ഇവര്‍ ചെയ്തത്. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് വെറുതെ അല്ലെന്നും പി ജയരാജന്‍ പറഞ്ഞു.

മുസ്‌ലിം ചെറുപ്പക്കാരായത് കൊണ്ടാണ് അലനും താഹക്കും എതിരെ കേസ് എടുത്തതെന്ന് പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ജമാഅത്ത് ഇസ്‌ലാമിയും പോപുലര്‍ ഫ്രണ്ടും ഇന്ത്യന്‍ മാവോയിസത്തിന്റെ കവര്‍ ഓര്‍ഗനൈസേഷനാണെന്നും പി ജയരാജന്‍ പറഞ്ഞു. മാവോവാദികളുടെ രഹസ്യ യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പങ്കെടുക്കാറുണ്ടെന്നും പി ജയരാജന്‍ കോഴിക്കോട്ട് പറഞ്ഞു.

മാവോവാദവും ഇസ്‌ലാമിസവും എന്ന വിഷയത്തില്‍ കോഴിക്കോട്ട് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സിപിഎം നേതാവ് പി ജയരാജന്‍. യുഎപിഎക്ക് എതിരെയും സിപിഎം പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും പാര്‍ട്ടിക്കകത്തും പുറത്തും ഏറെ വിമര്‍ശനവും എതിരഭിപ്രായവും എല്ലാം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് പി ജയരാജന്റെ അഭിപ്രായ പ്രകടനം.

സിപിഎം അംഗങ്ങളാണ് അലനും താഹയും. എന്നാല്‍ പാര്‍ട്ടി അച്ചടക്കത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന ധാരണവേണ്ട. എസ്എഫ്‌ഐക്ക് അകത്ത് മാവോവാദം പ്രചരിപ്പിച്ചവരാണ് ഇവരെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് പി ജയരാജന്‍ പറഞ്ഞത്.

അതേസമയം മാവോവാദികളാണെങ്കില്‍ അതിന് തെളിവ് നല്‍കാന്‍ കൂടി മുഖ്യമന്ത്രി തയ്യാറാകണമെന്ന് അറസ്റ്റിലായ അലനും താഹയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്കകത്തും ദേശീയ നേതൃത്വത്തിനും എല്ലാം കേസില്‍ വിഭിന്ന അഭിപ്രായം ഉള്ളപ്പോഴും അറസ്റ്റും തുടര്‍ നടപടികളും കടുത്ത ഭാഷയില്‍ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

Next Story

RELATED STORIES

Share it