Sub Lead

പ്‌ളാസ്റ്റിക് നിരോധനം ഏകപക്ഷീയമെന്ന് കേരള പ്‌ളാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ : ഒമ്പതിന് പ്രതിഷേധ സത്യാഗ്രഹം

പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. വര്‍ഷങ്ങളായി പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായികളുമായും ചര്‍ച്ച നടത്തിയില്ല. പകരം ഏകപക്ഷീയമായി നിരോധനം അടിച്ചേല്‍പ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങളാണ് വേണ്ടത്ര സമയം അനുവദിക്കാതെ നിരോധനം പെട്ടന്ന് നടപ്പാക്കാന്‍ വഴിതെളിച്ചത്

പ്‌ളാസ്റ്റിക് നിരോധനം ഏകപക്ഷീയമെന്ന് കേരള പ്‌ളാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ : ഒമ്പതിന് പ്രതിഷേധ സത്യാഗ്രഹം
X

കൊച്ചി: വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്താതെയും ഏകപക്ഷീയമായാണ് സര്‍ക്കാര്‍ പ്‌ളാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേരള പ്‌ളാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ നടപടി്‌ക്കെതിരെ ഈമാസം ഒമ്പതിന് നിക്ഷപകസംഗമം നടക്കുന്ന കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം സത്യാഗ്രഹം നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണഭട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. വര്‍ഷങ്ങളായി പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായികളുമായും ചര്‍ച്ച നടത്തിയില്ല. പകരം ഏകപക്ഷീയമായി നിരോധനം അടിച്ചേല്‍പ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങളാണ് വേണ്ടത്ര സമയം അനുവദിക്കാതെ നിരോധനം പെട്ടന്ന് നടപ്പാക്കാന്‍ വഴിതെളിച്ചത്.

ഒരു മാസം മുമ്പാണ് നിരോധനം പ്രഖ്യാപിച്ചത്. 1200 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ നിര്‍മ്മാതാക്കളുടെയും കച്ചവടക്കാരുടെയും പക്കലുണ്ട്. ഇവ വിറ്റഴിയ്ക്കാന്‍ ആറു മാസം പോലും സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.സംസ്ഥാനത്ത് 1300 ഓളം പ്‌ളാസ്റ്റിക് വ്യവസായങ്ങളുണ്ട്. മൂവായിരം കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങള്‍ 540 കോടി രൂപ നികുതി അടയ്ക്കുന്നുണ്ട്. നേരിട്ട് 35,000 പേരും പരോക്ഷമായി 60,000 പേരും ജോലി ചെയ്യുന്നുണ്ട്. പ്‌ളാസ്റ്റിക് കവറുകളില്‍ ഉല്‍പന്നങ്ങള്‍ പായ്ക്കു ചെയ്തു നല്‍കുന്ന കുടില്‍ വ്യവസായങ്ങളും നിരോധനം നടപ്പാക്കിയാല്‍ തകരുമെന്നും ഇവര്‍ പറഞ്ഞു.പ്‌ളാസ്റ്റിക്കിന് പകരം നിര്‍ദ്ദേശിക്കപ്പെട്ട ഇലകള്‍ പോലുള്ളവ സുലഭമല്ല. കമ്പോസ്റ്റ് ചെയ്യാവുന്ന പ്‌ളാസ്റ്റിക് ഉല്‍പാദിപ്പിക്കുന്ന ഏതാനും യൂനിറ്റുകളേ സംസ്ഥാനത്തുള്ളു.

ഒരു തവണ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് വസ്തുക്കള്‍ സംസ്‌കരിക്കാന്‍ ശാസ്ത്രീയവും ഫലപ്രദവുമായ മാര്‍ഗങ്ങളുണ്ട്. പ്‌ളാസ്റ്റിക് സംസ്‌കരിക്കുകയും ടാറിംഗിന് ഉപയോഗിക്കുകയും ചെയ്താല്‍ മാലിന്യം ഇല്ലാതാക്കാം. പ്‌ളാസ്റ്റിക് വലിച്ചെറിയുന്ന പ്രവണത മാറ്റാന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അസോസിയേഷന്‍ രൂപീകരിച്ച കമ്പനിക്ക് സ്ഥലം നല്‍കിയാല്‍ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായി സംസ്‌കരിയ്ക്കാന്‍ കഴിയും. സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശകള്‍ നടപ്പാക്കണം. അടച്ചുപൂട്ടേണ്ടിവരുന്ന വ്യവസായങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും തൊഴിലാളികളെ പുനര്‍വിന്യസിക്കുകയും വേണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി ജെ മാത്യു, എം ടി തോമസ്, അലോക്കുമാര്‍, ജോസഫ് സാന്‍ഡര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it