Sub Lead

സുഡാനിൽ പ്രക്ഷോഭകാരികളായ എഴുപത് സ്ത്രീകളെ സൈന്യം ബലാൽസംഗം ചെയ്തു

ജനകീയ സർക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന ഖാർത്തുമിൽ മാത്രമാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്. ജൂൺ മൂന്നിലെ ആക്രമണത്തിനും അതിനെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങൾക്കു പിന്നാലെ ഒട്ടേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.

സുഡാനിൽ പ്രക്ഷോഭകാരികളായ എഴുപത് സ്ത്രീകളെ സൈന്യം ബലാൽസംഗം ചെയ്തു
X

ഖാർത്തും: മാസങ്ങളായി ആഭ്യന്തര കലാപം നടക്കുന്ന സുഡാനിൽ 70 സ്ത്രീകളെ സൈന്യം ബലാൽസംഗം ചെയ്‌തെന്ന് റിപോർട്ട്. ജനകീയ സർക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന ഖാർത്തുമിൽ മാത്രമാണ് ഈ സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത്. ജൂൺ മൂന്നിലെ ആക്രമണത്തിനും അതിനെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങൾക്കു പിന്നാലെ ഒട്ടേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ എഴുപതിലേറെ പേർ ലൈംഗിക പീഡനത്തിനിരയായതായാണ് ഡോക്ടർമാരുടെ കേന്ദ്ര കമ്മിറ്റി ശേഖരിച്ച റിപ്പോർട്ടിലുള്ളത്.

തലസ്ഥാനമായ ഖാർത്തുമിലെ സൈനിക കേന്ദ്രത്തിനു മുന്നിൽ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാർക്കു നേരെ ജൂൺ മൂന്നിന് സൈന്യം അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്നു നടന്ന അക്രമത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായും 700ലേറെ പേർക്കു പരുക്കേറ്റതായും പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മ പറഞ്ഞു. മരിച്ചവരിൽ 19 പേർ കുട്ടികളാണെന്നും റിപോർട്ടുണ്ട്. പ്രക്ഷോഭം അടിച്ചമർത്താൻ ഉത്തരവ് നൽകിയതായും അക്കാര്യത്തിൽ ചില തെറ്റുകൾ പറ്റിയതായും സൈന്യം സമ്മതിച്ചിട്ടുണ്ട്.

സൈനിക കേന്ദ്രത്തിനു നേരെ നടന്ന അതിക്രമം തടയാനെന്ന പേരിൽ നടത്തിയ തിരച്ചിലുകൾക്കിടെയായിരുന്നു ബലാത്സംഗമെന്നും ഡോക്ടർമാർ പറഞ്ഞു. പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാർക്കു നേരെയും പീഡനമുണ്ടായി. മനുഷ്യാവകാശ പ്രവർത്തകരായ വനിതകളും പീഡനത്തിനിരയായെന്ന റിപോർട്ട് ഐക്യരാഷ്ട്ര സംഘടയും (യുഎൻ) പരിശോധിച്ചു വരികയാണ്. യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ സ്വതന്ത്രാന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെയുള്ള റോയൽ കെയർ എന്ന ആശുപത്രിയിൽ എട്ടു പേരാണ് പീഡനത്തെത്തുടർന്ന് ചികിത്സ തേടിയത്. ഇവരിൽ അഞ്ചു പേർ വനിതകളും മൂന്നു പേർ പുരുഷന്മാരുമാണ്. ആർഎസ്എഫിലെ നാല് അംഗങ്ങൾ പീഡിപ്പിച്ച വനിത ഉൾപ്പെടെ രണ്ടു പേരെ ഖാർത്തുമിന് തെക്കുള്ള പേരു വെളിപ്പെടുത്താത്ത ആശുപത്രികളിലൊന്നിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പീഡനത്തിനിരയായ ഒട്ടേറെ പേർ സമൂഹ മാധ്യമങ്ങളിലും അനുഭവം പങ്കുവയ്ക്കുന്നുണ്ട്. പ്രതികാര നടപടി ഭയന്ന് പലരും വിവരം പുറത്തറിയിക്കുന്നില്ലെന്ന പ്രശ്നവുമുണ്ട്.

നിലവിൽ പുറത്തുവന്നിരിക്കുന്ന റിപോർട്ടുകൾ വിശ്വസനീയമാണെന്ന് മനുഷ്യാവകാശ സംഘടനകളും സ്ഥിരീകരിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യുഎൻ മനുഷ്യാവകാശ സംരക്ഷണ വിഭാഗം പ്രതിനിധികളെ ഉടൻ സുഡാനിലേക്ക് അയയ്ക്കണമെന്ന് പ്രത്യേക പ്രതിനിധി പ്രമീള പാറ്റെൻ ആവശ്യപ്പെട്ടു. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെല്ലാം യുഎൻ വിശദമായി പരിശോധിക്കുകയാണെന്നും അവർ പറഞ്ഞു. ആശയവിനിമയ സംവിധാനങ്ങളെല്ലാം ഭാഗികമായി സൈന്യം തടസ്സപ്പെടുത്തിയെങ്കിലും ഈ മാസം ആദ്യം മുതൽ മനുഷ്യാവകാശ ലംഘനത്തിന്റെ വിവരങ്ങൾ സുഡാനിൽ നിന്നു വരുന്നുണ്ടെന്നും പ്രമീള വ്യക്തമാക്കി. യുഎൻ രക്ഷാസമിതിയോട് വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമറുൽ അൽ ബഷീറിനെ പുറത്താക്കി ഇക്കഴിഞ്ഞ ഏപ്രിൽ 11ന് സൈന്യം അധികാരം പിടിച്ചെടുത്തതിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ കലാപമാണ് ഇപ്പോൾ സുഡാനിൽ നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സുഡാനിൽ ഇന്ധനവിലക്കയറ്റത്തിനും കറൻസി ക്ഷാമത്തിനും പിന്നാലെ മുഖ്യ ഭക്ഷ്യവിഭവമായ ഖുബൂസിനു വില കൂട്ടുകയും ചെയ്തതോടെ ജനരോഷം അണപൊട്ടുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച പ്രക്ഷോഭം ഏപ്രിൽ ആദ്യവാരം കൂടുതൽ ശക്തമാവുകയും സൈനിക ആസ്ഥാനത്തിനു മുന്നിലേക്ക് പ്രക്ഷോഭവേദി മാറ്റുകയും ചെയ്തിരുന്നു. തുടർന്നാണ് സൈനിക അട്ടിമറിയിലൂടെ ബഷീറിനെ പുറത്താക്കിയത്. ജനാധിപത്യപരമായി ജനങ്ങൾക്ക് അധികാരം കൈമാറാൻ ശ്രമിക്കുന്ന സുഡാൻ സൈനിക കൗൺസിലിന് സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ കൂടി പങ്കാളിത്തമുള്ള സംയുക്ത കൗൺസിൽ രൂപീകരിക്കാൻ ധാരണയായെങ്കിലും സൈനിക ഭരണ സമിതി (ട്രാൻസിഷനൽ കൗൺസിൽ–ടിഎംസി) അധികാരത്തിൽ തുടർന്നതോടെ വീണ്ടും പ്രതിഷേധം ശക്തമാവുകയായിരുന്നു.

Next Story

RELATED STORIES

Share it