Sub Lead

കരട് ഇഐഎ വിജ്ഞാപനം; ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന തീയതി നാളെ

2020 ഏപ്രിൽ ഒന്നിന് ഇത്തരം അനുമതി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കരട് ഇഐഎ വിജ്ഞാപനം; ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന തീയതി നാളെ
X

കോഴിക്കോട്: കരട് ഇഐഎ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന തീയതി നാളെ. കേന്ദ്രസർക്കാരിന്റെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന(ഇഐഎ നോട്ടിഫിക്കേഷൻ-2020)ത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഇതിനോടകം ഉയർന്നിരുന്നു.

2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് പരാതിപ്പെടാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണ്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള മെയില്‍ ഐഡി: eia2020-moefcc@gov.in. കേന്ദ്രസർക്കാരിന്റെ നീക്കം ജനവിരുദ്ധമെന്നാണ് പലകോണുകളിൽ നിന്നുള്ള വിമർശനം.



ഖനികൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂനിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്കരണ പ്ലാന്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേൾക്കൽ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം. കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേൾക്കലിൽ നിന്ന് കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയതാണ് പ്രധാന മാറ്റം.

കടലിലെയും കരയിലെയും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണം, 25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂനിറ്റുകൾ, ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്-ചായം നിർമാണ ഫാക്ടറികളും 25-100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയാണ് ഒഴിവാക്കിയത്. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള ഒരുവിവരവും ജനത്തിനു നൽകേണ്ടതില്ലെന്നാണ് പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥ.

പരിസ്ഥിതി ആഘാതപഠനം വഴിയുള്ള അനുമതികിട്ടാതെ പദ്ധതികൾ തുടങ്ങാനും പിന്നീട് അതു നേടാനും വികസിപ്പിക്കാനുമുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. 2020 ഏപ്രിൽ ഒന്നിന് ഇത്തരം അനുമതി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പദ്ധതികളുടെ നടത്തിപ്പുകാർ പാരിസ്ഥിതികാഘാതം വിലയിരുത്തുന്ന വകുപ്പിനു നൽകുന്ന റിപോർട്ടുകൾ വർഷത്തിൽ ഒന്നാക്കി ചുരുക്കിയത് വ്യവസായ സുരക്ഷയെ ബാധിക്കും. വിശാഖപട്ടണത്ത് എൽജി പോളിമേഴ്സിൽ നടന്ന ദുരന്തത്തെത്തുടർന്ന് കമ്പനിക്ക് പുതുക്കിയ പാരിസ്ഥിതികാനുമതി ഉണ്ടായിരുന്നില്ലെന്ന് ദേശീയ പരിസ്ഥിതിമന്ത്രാലയംതന്നെ ഹരിത ട്രിബ്യൂണലിൽ വ്യക്തമാക്കിയിരുന്നു.

1.5 ലക്ഷം ചതുരശ്ര മീറ്റർവരെയുള്ള സ്ഥലത്തെ നിർമാണപ്രവർത്തനങ്ങളെ പരിസ്ഥിതി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. മുമ്പ് ഇത് 20,000 ചതുരശ്ര മീറ്ററായിരുന്നു. പദ്ധതികളുടെ പരിസ്ഥിതി മലിനീകരണം ജനങ്ങൾക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥ ഒഴിവാക്കിയതും പുതിയ വിജ്ഞാപനത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നു. നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇളവ് 2016-ലെ വിജ്ഞാപനത്തിൽ കൊണ്ടുവന്നിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണൽ ഇത് റദ്ദാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it