Sub Lead

കേരളത്തിലെ ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളില്‍ മൂന്നിലൊന്ന് അമിതകടബാധ്യത അനുഭവിക്കുന്നവരെന്ന് പഠന റിപോര്‍ട്

സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്റ് എന്‍വയണ്‍മെന്റ് സ്റ്റഡീസ് എന്ന ഗവേഷണസ്ഥാപനം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഓരോ മാസവും വായ്പാതിരിച്ചടവിനായി വിനിയോഗിക്കേണ്ട തുക ഇവരുടെ മാസവരുമാനത്തെക്കാള്‍ കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമായി.നാലിലൊന്ന് കുടുംബങ്ങള്‍ അവരുടെ മാസവരുമാനത്തിന്റെ പകുതി വായ്പാതിരിച്ചടവിനായി ഉപയോഗിക്കേണ്ടി വരുന്നു.കേരളത്തിലെ പഞ്ചായത്തുകളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്ന് സിസ്റ്റമാറ്റിക്ക് റാന്‍ഡം സാംബിളിങ്ങ് രീതി ഉപയോഗിച്ച് തിരഞ്ഞെടുത്ത 540 കുടുംബങ്ങള്‍ക്കിടയില്‍ റേഷന്‍ കാര്‍ഡിന്റെ നിറത്തെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളില്‍ 88 ശതമാനവും കടബാധിതരാണെന്നും പഠനം പറയുന്നു

കേരളത്തിലെ ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളില്‍ മൂന്നിലൊന്ന് അമിതകടബാധ്യത അനുഭവിക്കുന്നവരെന്ന് പഠന റിപോര്‍ട്
X

കൊച്ചി:കേരളത്തിലെ ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളില്‍ മൂന്നിലൊന്നും അമിതകടബാധ്യത അനുഭവിക്കുന്നവരാണെന്ന് സര്‍വേ റിപോര്‍ട്. സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്റ് എന്‍വയണ്‍മെന്റ് സ്റ്റഡീസ് എന്ന ഗവേഷണസ്ഥാപനം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഓരോ മാസവും വായ്പാതിരിച്ചടവിനായി വിനിയോഗിക്കേണ്ട തുക ഇവരുടെ മാസവരുമാനത്തെക്കാള്‍ കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമായി.നാലിലൊന്ന് കുടുംബങ്ങള്‍ അവരുടെ മാസവരുമാനത്തിന്റെ പകുതി വായ്പാതിരിച്ചടവിനായി ഉപയോഗിക്കേണ്ടി വരുന്നു.കേരളത്തിലെ പഞ്ചായത്തുകളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്ന് സിസ്റ്റമാറ്റിക്ക് റാന്‍ഡം സാംബിളിങ്ങ് രീതി ഉപയോഗിച്ച് തിരഞ്ഞെടുത്ത 540 കുടുംബങ്ങള്‍ക്കിടയില്‍ റേഷന്‍ കാര്‍ഡിന്റെ നിറത്തെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങളില്‍ 88 ശതമാനവും കടബാധിതരാണെന്നും പഠനം പറയുന്നു. നിലവില്‍ വായ്പകളൊന്നുമില്ലാത്ത 12 ശതമാനം ദരിദ്ര കുടുംബങ്ങളെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലുള്ളുവെന്നും പഠനത്തില്‍ വ്യക്തമായി.

ഇത്തരം കുടുംബങ്ങള്‍ പലിശക്കാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയ അനൗദ്യോഗിക വായ്പാസ്രോതസ്സുകളെക്കാള്‍ കൂടുതലായി ഔദ്യോഗിക വായ്പാസ്രോതസ്സുകളെ ആശ്രയിക്കുന്നതായും പഠനം പറയുന്നു. വാണിജ്യ ബാങ്കുകള്‍, വായ്പാ സഹകരണ സംഘങ്ങള്‍,ബാങ്കിംഗേതര ഫിനാന്‍ഷ്യല്‍ കമ്പനികള്‍ , സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികള്‍, കുടുംബശ്രീ, മറ്റ് സ്വയം സഹായ സഹകരണ സംഘങ്ങള്‍ തുടങ്ങിയവയെയാണ് ഔദ്യോഗിക വായ്പാസ്രോതസ്സുകളായി പഠനം നിര്‍വചിച്ചിരിക്കുന്നത്. പഠനവിധേയമാക്കിയ കുടുംബങ്ങളില്‍ 44 ശതമാനത്തിന് നിലവില്‍ ഔദ്യോഗിക വായ്പാസ്രോതസുകളില്‍ നിന്ന് മാത്രമാണ് വായ്പ ഉള്ളത്. 7 ശതമാനത്തിന് അനൗദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രവും. 49 ശതമാനം കുടുംബങ്ങള്‍ ഔദ്യോഗിക സ്രോതസുകളില്‍ നിന്നും അനൗദ്യോഗിക സ്രോതസുകളില്‍ നിന്നും ഒരുമിച്ച് നിലവില്‍ വായ്പകള്‍ ഉള്ളവരാണ്.തങ്ങളുടെ വായ്പാവശ്യങ്ങള്‍ക്കായി ഗ്രാമീണമേഖലയിലെ ദരിദ്രകുടുംബങ്ങള്‍ ഏറ്റവും പ്രധാനമായി ആശ്രയിക്കുന്ന വായ്പാസ്രോതസ്സുകള്‍ സഹകരണസ്ഥാപനങ്ങളും കുടുംബശ്രീയുമാണ്. കടബാധിതരായിട്ടുള്ള കുടുംബങ്ങളില്‍ പകുതിയോളവും പ്രാഥമിക വായ്പാസഹകരണസംഘങ്ങളില്‍ നിന്ന് കടമെടുത്തിട്ടുള്ളവരാണ്. ഏകദേശം ഇത്രയും കുടുംബങ്ങള്‍ തന്നെ കുടുംബശ്രീ വായ്പകളുമെടുത്തിട്ടുണ്ട്. മൂന്നിലൊന്ന് കുടുംബങ്ങള്‍ കുടുംബശ്രീ ലിങ്കേജ് വായ്പ എടുത്തിട്ടുള്ളവരുമാണ്.23 ശതമാനം കുടുംബങ്ങള്‍ ബാങ്കിംഗേതര ഫിനാന്‍ഷ്യല്‍ കമ്പനികളെയും 25 ശതമാനം കുടുംബങ്ങള്‍ സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികളെയും ആശ്രയിക്കുമ്പോള്‍, 15 ശതമാനം മാത്രമാണ് പൊതുമേഖലാ ബാങ്കുകളെയും 8 ശതമാനം മാത്രമാണ് സ്വകാര്യ ബാങ്കുകളെയും ആശ്രയിക്കുന്നത്.

പഠനവിധേയമാക്കിയ കുടുംബങ്ങളില്‍ അഞ്ചിലൊന്ന് ഉയര്‍ന്ന പലിശനിരക്കില്‍ പലിശക്കാരില്‍ നിന്നും 29 ശതമാനം ബന്ധുക്കള്‍ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്.പഠനവിധേയമാക്കിയ കുടുംബങ്ങളില്‍ പത്തില്‍ ആറും നിലവില്‍ ഒരു സ്വര്‍ണവായ്പ എങ്കിലുമുള്ളവരാണ്. സംഘവായ്പകള്‍ക്ക് ഈ വിഭാഗത്തിനിടയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍, സ്വാധീനമുള്ളതായും പഠനം വ്യക്തമാക്കുന്നു. കുടുംബശ്രീ, സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികള്‍, സ്വയം സഹായസഹകരണസംഘങ്ങള്‍, എന്‍ജിഒകള്‍, ജാതി/മത സംഘടനകള്‍ എന്നിവയൊക്കെ കേരളത്തില്‍ സംഘവായ്പകള്‍ നല്‍കുന്നുണ്ട്.വീട് പണി അല്ലെങ്കില്‍ വീട് നവീകരണം, ആരോഗ്യാവശ്യങ്ങള്‍, മറ്റു കടങ്ങള്‍ വീട്ടല്‍ തുടങ്ങിയവയ്ക്കായാണ് പ്രധാനമായും ഗ്രാമീണമേഖലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ വായ്പാത്തുക ഉപയോഗിക്കുന്നത്. കടബാധിതരില്‍ നാലിലൊന്നിലധികം കുടുംബങ്ങള്‍ വായ്പാത്തുക മറ്റു കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. കൃഷി, വ്യവസായം തുടങ്ങി ആവശ്യങ്ങള്‍ക്കായി വായ്പാത്തുക ചെലവഴിച്ച കുടുംബങ്ങളുടെ എണ്ണം താരതമ്യേന കുറവും, ഉപഭോഗാവശ്യങ്ങള്‍ക്കായി വായ്പാത്തുക ചെലവഴിച്ച കുടുംബങ്ങളുടെ എണ്ണം താരതമ്യേന കൂടുതലുമാണെും പഠനത്തില്‍ കണ്ടെത്തുന്നു.

കടബാധിതരില്‍ നാലില്‍ മൂന്ന് കുടുംബങ്ങളും വായ്പാതവണകള്‍ അടച്ചതിനു ശേഷം മറ്റു വീട്ടുചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ വിഷമിക്കുന്നവരാണെന്നും പഠനം പറയുന്നു. ഇത്രത്തോളം കുടുംബങ്ങള്‍ തന്നെ, തങ്ങളുടെ കടബാധ്യത കൈകാര്യം ചെയ്യാനായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ത്യാഗമെങ്കിലും സഹിച്ചിട്ടുള്ളവരാണ്. കടബാധ്യത തീര്‍ക്കാനായി കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നതും (50%), ഭക്ഷണത്തിന്റെ ഗുണമേന്മ കുറയ്ക്കുന്നതും (56%), ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതും (41%) ഇത്തരം ത്യാഗങ്ങളില്‍ പെടുന്നു. മൂന്നിലൊന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒരു വായ്പ തിരിച്ചടയ്ക്കാനായി മറ്റ് വായ്പകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എടുത്തിട്ടുള്ളവരാണ്. വായ്പകളില്‍ നിന്ന് വായ്പകളിലേക്ക് തള്ളിവീഴ്ത്തപ്പെടുന്ന കടക്കെണിയെ ഇതു സൂചിപ്പിക്കുന്നു.ഡോ. രാഖി തിമോത്തി, അശ്വതി റിബേക്ക അശോക്, സ്വാതി മോഹനന്‍, ബിബിന്‍ തമ്പി, എം റംഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.കുടുംബ സര്‍വേ, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, കേസ് സ്റ്റഡികള്‍ എന്നിവയും പഠനത്തിനായി അവലംബിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it