Sub Lead

സിപിഎം മറപറ്റി അലനും താഹയും മാവോവാദം പ്രചരിപ്പിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: പി ജയരാജന്‍

യുഎപിഎ കാര്യത്തിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കെഎല്‍എഫ് കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു.

സിപിഎം മറപറ്റി അലനും താഹയും മാവോവാദം പ്രചരിപ്പിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: പി ജയരാജന്‍
X

കണ്ണൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസ് സംബന്ധിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളി പി ജയരാജന്‍ രംഗത്ത്. സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും മറപറ്റി അലന്‍ ഷുഹൈബും താഹ ഫസലും മാവോവാദം പ്രചരിപ്പിച്ചെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി പി ജയരാജന്‍ പറഞ്ഞു. സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒരു നിലപാടാണ് ഉള്ളത്. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം

യുഎപിഎ കേസ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന, അദ്ദേഹം അരസംഘിയാണെന്ന ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. അലന്റേയും താഹയുടേയും ഭാഗം കേള്‍ക്കാതെ അവര്‍ മാവോവാദികളാണെന്ന് പറയാനാകില്ലെന്നായിരുന്നു ഇന്നലെ പി മോഹനന്‍ അഭിപ്രായപ്പെട്ടത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം....

യുഎപിഎ കേസില്‍പെട്ട കോഴിക്കോട്ടെ രണ്ട് വിദ്യാര്‍ത്ഥികളുടെ വിഷയം കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ വീട് സന്ദര്‍ശനത്തിലൂടെ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കയാണ്.പല മാധ്യമ സുഹൃത്തുക്കളും അഭിപ്രായം ആരാഞ്ഞുകൊണ്ട് സമീപിച്ചതിനാലാണ് വീണ്ടും പ്രതികരിക്കുന്നത്. സിപിഐ എമ്മിനകത്ത് ഇക്കാര്യത്തില്‍ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

യുഎപിഎ കാര്യത്തിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കെഎല്‍എഫ് കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു. ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയതുപോലെ, എന്‍ഐഎ ഏറ്റെടുത്ത കേസെന്ന നിലയില്‍ കൂടുതല്‍ പറയാന്‍ പ്രയാസമുണ്ട്. അതേ സമയം , മാവോയിസ്റ്റുകളെയും ഇസ്‌ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുമുണ്ട്. പ്രത്യേകമായി കാംപസുകള്‍.

സിപിഐഎമ്മിന് ഇക്കാര്യത്തില്‍ ഒറ്റ നിലപാടാണ്.എന്നാല്‍ യുഡിഎഫിനോ? യുഎപിഎ കേസ് ഞങ്ങളിങ്ങേറ്റെടുക്കും എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇതേ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയപ്പോള്‍ ആണ് സെന്‍കുമാറിനെ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ യുഎപിഎ നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തത്. മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ യുഎപിഎ നിയമ ഭേദഗതി കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഒരൊറ്റ കോണ്‍ഗ്രസ്സുകാരനും ഉണ്ടായിരുന്നില്ല. ഇടതുപക്ഷം മാത്രമാണ് എതിര്‍ത്തത്. ജനുവരി 26 ന്റെ ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ ഉള്‍പ്പടെ പങ്കെടുക്കും എന്ന് വന്നപ്പോളാണ് ചെന്നിത്തല ഇപ്പോള്‍ ഒരു നാടകവുമായി ഇറങ്ങിയിരിക്കുന്നത്. അര സംഘിയാണ് ഇദ്ദേഹമെന്നു കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ ആക്ഷേപമുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള കാട്ടികൂട്ടലുകളും ആവാം.

Next Story

RELATED STORIES

Share it