Flash News

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍
X
കാക്കനാട്: ദുരിതാശ്വാസ, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി.മൊയ്തീന്‍ . പ്രളയദുരിതാശ്വാസ നടപടികളുടെ ഭാഗമായുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ ഇന്നലെ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങളില്‍ പ്രതികൂല റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി നല്‍കാന്‍ കാലതാമസം വരുത്തരുത്. നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ സപ്തംബര്‍ 15നകം പദ്ധതി രൂപരേഖ തയ്യാറാക്കണം. ഇവക്ക് ഉടനടി ഭരണാനുമതിയും ലഭ്യമാക്കണം. സാഹചര്യത്തിന്റെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് വിവിധ വകുപ്പുകള്‍ ഏകോപനത്തിലൂടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.



പ്രളയബാധിത പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കണം. ആരോഗ്യരംഗത്ത് ജാഗ്രത വേണം. പ്രതിരോധ മരുന്നുകളും ബോധവല്‍കരണ സന്ദേശങ്ങളും ജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന സ്‌കൂളുകളില്‍ വൃത്തിയാക്കി നല്‍കാന്‍ ശേഷിക്കുന്നവ പെട്ടെന്ന് ശുചീകരിക്കണം. ഇക്കാര്യം ഹെഡ്മാസ്റ്റര്‍മാരോട് ചോദിച്ച് ഉറപ്പു വരുത്താന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 25000 കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണം കെ.പി.ബി.എസില്‍ ഉടന്‍ ആരംഭിക്കും . സ്‌കൂള്‍ ബാഗ് , കുട, മറ്റു പഠനോപകരണങ്ങള്‍ തുടങ്ങിയവ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ.സന്തോഷ് കുമാര്‍ യോഗത്തില്‍ അറിയിച്ചു. യൂണിഫോം കൈത്തറി വകുപ്പ് അയക്കും.
രണ്ടു ലക്ഷം നോട്ടുപുസ്തകങ്ങളാണ് ആവശ്യം. ഇക്കാര്യത്തില്‍ ലഭ്യമായ പഠന സാമഗ്രികള്‍ക്കു പുറമേ ആവശ്യമായി വരുന്ന നോട്ടുപുസ്തകങ്ങളും മറ്റും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രാദേശിക വിഭവ ശേഖരണം, വിതരണം തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത വേണം. ഒരു പ്രദേശത്തെ എല്ലാ ആവശ്യങ്ങളും സമഗ്രമായി നിറവേറ്റുന്ന കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണം. ഇതിന് കൂട്ടായ ഉദ്യമങ്ങള്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കിണറുകള്‍ ശുദ്ധീകരിക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താനും നിര്‍ദ്ദേശിച്ചു.വിലക്കയറ്റം നിരീക്ഷിക്കാനും റേഷന്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനും ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹരിത കേരളം മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.
നവകേരള നിര്‍മിതിക്കായുള്ള വിഭവ ശേഖരണമാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. കേരളത്തിന്റെ പുനര്‍നിര്‍മിതിയിലേക്ക് പരമാവധി തുക സമാഹരിക്കാനുള്ള നടപടികള്‍ ഉടനടി തുടങ്ങും. ഇക്കാര്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജില്ലയുടെ പ്രത്യേക ചുമതല വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ ധനസമാഹരണം നടത്തണം. പ്രളയത്തെ സധൈര്യം നേരിടുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിലും ജില്ലയിലെ ഓരോ വ്യക്തിയും നല്‍കിയ സഹായത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
Next Story

RELATED STORIES

Share it