Flash News

ഇന്ധന വില കുതിച്ചുയരുമ്പോള്‍ മോദി നിശ്ശബ്ദന്‍; കടന്നാക്രമിച്ച് രാഹുല്‍

ഇന്ധന വില കുതിച്ചുയരുമ്പോള്‍ മോദി നിശ്ശബ്ദന്‍; കടന്നാക്രമിച്ച് രാഹുല്‍
X


ദില്ലി: രാജ്യവും ജനങ്ങളും വലിയ വെല്ലുവിളി നേരിടുമ്പോഴും പ്രധാനമന്ത്രി വായ തുറക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധന വില വര്‍ധനയിലോ കര്‍ഷകരുടെ ദുരിതത്തിലോ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിലോ മോദി ഒരു വാക്കുപോലും മിണ്ടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച് ദില്ലിയില്‍ നടത്തുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

ആളുകളെ മോദി തമ്മിലടിപ്പിക്കുന്നു. രൂപയ്ക്ക് മുമ്പെങ്ങുമില്ലാത്ത വിധം മൂല്യം ഇടിഞ്ഞു. റഫേല്‍ ഇടപാടിനെക്കുറിച്ചും മോദി മിണ്ടുന്നില്ല. ജനങ്ങളുടെ നാല്‍പത്തി അയ്യായിരം കോടി കൊള്ളയടിച്ച് മോദി സുഹൃത്തിന് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കും. മാധ്യമങ്ങള്‍ ഭയപ്പെടാതെ വസ്തുതകള്‍ എഴുതണം. സത്യം പുറത്തു കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞു.



മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും പ്രതിഷേധ റാലിയില്‍ എത്തി. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. ഗുലാം നബി ആസാദ്, മനോജ് ശര്‍മ്മ, പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ശരത് പവാര്‍, ശരത് യാദവ്, മനോജ് ഝാ, സോമനാഥ് ഭാരതി, തുടങ്ങിയവരും പ്രതിഷേധത്തിനെത്തി.

ബന്ദ് പ്രഖ്യാപിച്ചിട്ടും ചില സംസ്ഥാനങ്ങളില്‍ ഇന്ധന വില ഉയര്‍ത്തിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടും അഭിമാനത്തേടെ ബിജെപി സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വിലക്കയറ്റം വികസനം കൊണ്ടുവരുമെന്നാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

ഭാരത് ബന്ദിന് പതിവിലും കവിഞ്ഞ പ്രതികരണമാണ് മിക്ക സംസ്ഥാനങ്ങളിലും ലഭിച്ചത്. പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിനെതിരായ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന്റെ പ്രതികമായി ബന്ദ് മാറി.
Next Story

RELATED STORIES

Share it