Flash News

മലെഗാവ് സ്‌ഫോടനം: പുരോഹിത്, താക്കൂര്‍ എന്നിവര്‍ക്കെതിരേ യുഎപിഎ തുടരും

മലെഗാവ് സ്‌ഫോടനം: പുരോഹിത്, താക്കൂര്‍ എന്നിവര്‍ക്കെതിരേ യുഎപിഎ തുടരും
X


ന്യൂഡല്‍ഹി: 2008ലെ മലെഗാവ് സ്‌ഫോടനക്കേസില്‍ യുഎപിഎ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളായ കേണല്‍ പുരോഹിത്, പ്രജ്ഞാസിങ് താക്കൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി മുംബൈയിലെ പ്രത്യേക കോടതി തള്ളി. പ്രതികളെ യുഎപിഎ പ്രകാരം തന്നെ വിചാരണ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. പുരോഹിതിനെതിരേ യുഎപിഎ നിലനില്‍ക്കുമോയെന്ന കാര്യം കുറ്റം ചുമത്തുന്നതിന് മുന്നോടിയായി വിചാരണക്കോടതി പരിശോധിക്കണമെന്ന് നേരത്തെ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന പുരോഹിതിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. തുടര്‍ന്നാണ് വിചാരണക്കോടതി ഇക്കാര്യം പരിശോധിച്ചത്.
തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച വാദം ആരംഭിച്ചത്. പ്രതികള്‍ ചെയ്ത കുറ്റം കണക്കിലെടുത്താന്‍ ഇവര്‍ക്കെതിരേ യുഎപിഎ നിലനില്‍ക്കുമെന്ന ദേശീയ അന്വേഷണ ഏജന്‍സിക്കു(എന്‍ഐഎ) വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അവിനാശ് റസല്‍ ചൂണ്ടിക്കാട്ടി. ഈ വാദം പ്രത്യേക കോടതി ജഡ്ജി വി എസ് പഠാല്‍ക്കല്‍ അംഗീകരിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്നതിന് കുറ്റം ചുമത്തുന്നതിന് സ്റ്റേ വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. എന്നാല്‍ ഈ മാസം 26 വരെ ഇതിനെതിരേ അപ്പീല്‍ നല്‍കാന്‍ കോടതി സമയം അനുവദിച്ചു.
റിട്ടയഡ് മേജര്‍ രമേശ് ഉപാധ്യായ, സമീര്‍ കുല്‍ക്കര്‍ണി, അജയ് രഹിര്‍കാര്‍, സുധാകര്‍ ദിവേദി, സുധാകര്‍ ചതുര്‍വേദി തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരേ നേരത്തെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം നിയമത്തിലെ (മക്കോക) ചില വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും പ്രത്യേക കോടതി ഉത്തരവ് പ്രകാരം പിന്നീട് നീക്കം ചെയ്തു. 2008 സപ്തംബര്‍ 9ന് നടത്തിയ സ്‌ഫോടനത്തില്‍ മലെഗാവില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it