Kerala

സർക്കാർ ഇടപെട്ടു; സോനമോൾക്ക് കാഴ്ച തിരിച്ചുകിട്ടി

ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെ തുടര്‍ന്നാണ് സോനമോള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. ഈ രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ സോനമോളുടെ ചികിൽസ ഏറ്റെടുത്തിരുന്നു.

സർക്കാർ ഇടപെട്ടു; സോനമോൾക്ക് കാഴ്ച തിരിച്ചുകിട്ടി
X
സോനമോൾ മന്ത്രി കെ കെ ശൈലജക്കൊപ്പം

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഇടപെടലിലൂടെ തൃശൂര്‍ സ്വദേശിനി സോനമോളുടെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടി. കഴിഞ്ഞ ദിവസമാണ് ചികിൽസ പൂര്‍ത്തിയായത്. ഹൈദരാബാദിലെ എല്‍വി പ്രസാദ് ആശുപത്രിയിലെ ഒരുമാസത്തെ ചികിൽസയ്ക്ക് ശേഷം തിരുവനന്തപുരം ആര്‍ഐഒയിലാണ് തുടര്‍ചികിൽസ നടത്തുന്നത്. പഴയതുപോലെ സ്‌കൂളില്‍ പോകാന്‍ തുടങ്ങുന്നതിന് മുമ്പ് സോനമോളും കുടുംബവും ആരോഗ്യ മന്ത്രി കെ കെ ശൈലജയെ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു.

ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെ തുടര്‍ന്നാണ് സോനമോള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. ഈ രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും വാര്‍ത്തയും സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ സോനമോളുടെ ചികിൽസ ഏറ്റെടുത്തിരുന്നു.

അപസ്മാര സംബന്ധമായ അസുഖത്തിനാണ് സോനാമോളെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അവിടെ ചികിൽസ നടത്തുന്നതിനിടയില്‍ ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിൽസ തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. പുരുഷോത്തമന്റെ നേത്യത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ നിന്നാണ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി മനസിലായത്. മന്ത്രിയുടെ നിർദേശ പ്രകാരം ഇന്ത്യയിലെ പ്രധാന ആശുപത്രികളുമായി തൃശൂര്‍ കലക്ടര്‍ ടി വി അനുപമ, സാമൂഹ്യ സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡോ. പുരുഷോത്തന്‍ എന്നിവര്‍ ബന്ധപ്പെട്ടു. നേത്ര ചികിൽസക്ക് പ്രശസ്തമായ ഹൈദരാബാദിലെ എല്‍വി പ്രസാദ് ആശുപത്രിയെയാണ് ഇതിനായി തിരഞ്ഞെടുത്തത്. അടുത്ത ദിവസം തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അവിടത്തെ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.

തൃശൂര്‍ പൂരസമയമായതിനാല്‍ പോലിസ് അകമ്പടിയോടെയാണ് കുട്ടിയെ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. എല്‍ വി പ്രസാദ് ആശുപത്രിയില്‍ ഒരു മാസത്തോളം ചികിൽസിച്ച് നിരവധി ശസ്ത്രക്രിയകള്‍ നടത്തി. 40 ദിവസത്തോളം പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ട കുട്ടിയെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഹൈദരാബാദിലേക്കുള്ള വിമാന ചാര്‍ജ്, താമസം അടക്കം എല്ലാ ചെലവുകളും സാമൂഹ്യ സുരക്ഷമിഷനാണ് വഹിച്ചത്.

Next Story

RELATED STORIES

Share it