Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ റണ്‍വെയ്ക്ക് പുതിയ വെളിച്ചവിതാനം;മോശം കാലാവസ്ഥയിലും ഇനി സുരക്ഷിത ലാന്റിംഗ്

36 കോടി രൂപ മുടക്കിയാണ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ കാറ്റഗറി-3 ലൈറ്റിങ് സഹായിക്കും.എയ്റോനോട്ടിക്കല്‍ ഗ്രൗണ്ട് ലൈറ്റിങ് എന്ന റണ്‍വെയിലെ വെളിച്ചവിതാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് കാറ്റഗറി-3. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂര്‍ വിമാനത്താവള റണ്‍വെയ്ക്ക് മാത്രമാണ് ഇതുവരെ ഈ സംവിധാനമുണ്ടായിരുന്നത്. 124 കോടിയോളം രൂപമുടക്കി നടത്തിയ റണ്‍വെ പുനരുദ്ധാരണ പദ്ധതിയ്ക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിങ് നവീകരണം നിര്‍വഹിച്ചത്

നെടുമ്പാശേരി വിമാനത്താവളത്തില്‍ റണ്‍വെയ്ക്ക് പുതിയ വെളിച്ചവിതാനം;മോശം കാലാവസ്ഥയിലും ഇനി സുരക്ഷിത ലാന്റിംഗ്
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ അത്യാധുനിക റണ്‍വെ ലൈറ്റിങ് സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങി. 36 കോടി രൂപ മുടക്കിയാണ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ കാറ്റഗറി-3 ലൈറ്റിങ് സഹായിക്കും.എയ്റോനോട്ടിക്കല്‍ ഗ്രൗണ്ട് ലൈറ്റിങ് എന്ന റണ്‍വെയിലെ വെളിച്ചവിതാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് കാറ്റഗറി-3. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂര്‍ വിമാനത്താവള റണ്‍വെയ്ക്ക് മാത്രമാണ് ഇതുവരെ ഈ സംവിധാനമുണ്ടായിരുന്നത്. 124 കോടിയോളം രൂപമുടക്കി നടത്തിയ റണ്‍വെ പുനരുദ്ധാരണ പദ്ധതിയ്ക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിങ് നവീകരണം നിര്‍വഹിച്ചത്.



റണ്‍വെ, ടാക്സി വേ, ടാക്സി ലിങ്കുകള്‍, പാര്‍ക്കിങ് ബേ എന്നിവമുഴവനും ഏറ്റവും ആധുനികമായ ലൈറ്റിങ് സംവിധാനം ഘടിപ്പിച്ചതോടെ ശക്തമായ മഴവന്നാലും പുകമഞ്ഞുള്ളപ്പോഴും പൈലറ്റിന് റണ്‍വേയും അനുബന്ധ പാതകളും വ്യക്തമായി കാണാന്‍ കഴിയും. മഴക്കാലത്തും പുകമഞ്ഞ് ഉള്ളപ്പോഴും വിമാനം, വിമാനത്താവളത്തെ സമീപിക്കുന്ന സമയം മുതല്‍ ലാന്‍ഡിങ്, പാര്‍ക്കിങ് സമയം വരെ പൈലറ്റിന് ഏറ്റവും സുരക്ഷിതമായി നിയന്ത്രിക്കാന്‍ കാറ്റഗറി മൂന്ന് ലൈറ്റിങ് സംവിധാനം സഹായിക്കും. റണ്‍വെയുടെ മധ്യരേഖയില്‍ 30 മീറ്റര്‍ ഇടവിട്ടുള്ള ലൈറ്റിങ് 15 മീറ്റര്‍ ഇടവിട്ടാക്കിയിട്ടുണ്ട് . റണ്‍വെയുടെ അരികുകള്‍, വിമാനം ലാന്‍ഡ് ചെയ്യുന്ന ഭാഗത്തെ 900 മീറ്റര്‍ ദൂരം, റണ്‍വെ അവസാനിക്കുന്ന ഭാഗം, ടാക്സിവേ, അഞ്ച് ടാക്സിവേ ലിങ്കുകള്‍ എന്നിവയുടെ ലൈറ്റിങ് സംവിധാനം ആധുനികമാക്കി. കൂടാതെ ഏപ്രണിലെ മുഴുവന്‍ മേഖലയിലും മാര്‍ഗനിര്‍ദേശ ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി മൊത്തം മൂന്ന് ലക്ഷം മീറ്ററോളം കേബിള്‍ ഇടേണ്ടിവന്നു. നിലവിലുള്ള ലൈറ്റുകള്‍ക്ക് പുറമേ രണ്ടായിരത്തോളം ലൈറ്റുകള്‍ സ്ഥാപിച്ചു.

ലൈറ്റിങ് സംവിധാനം തകരാറാലായാല്‍ ഉടന്‍തന്നെ സമാന്തര സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. പൂര്‍ണമായും കംപ്യൂട്ടര്‍ നിയന്ത്രിതമാണ് ഇവിടെ സ്ഥാപിച്ച കാറ്റഗറി- 3 ലൈറ്റിങ്. 2019 നവമ്പറിലാണ് റണ്‍വെ നവീകരണ ജോലികള്‍ തുടങ്ങിയത്. 2020 ഏപ്രിലില്‍ പൂര്‍ത്തിയായി. 1999-ല്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയശേഷം രണ്ടാംവട്ടം നിയമാനുസരണമുള്ള റണ്‍വെ നവീകരണം നടന്നുവെങ്കിലും ലൈറ്റിങ് സംവിധാനം ആദ്യകാലത്തെ കാറ്റഗറി വണ്‍ തന്നെ തുടരുകയായിരുന്നു. കേരളത്തിന്റെ സാധാരണ കാലാവസ്ഥയില്‍ ഈ വിഭാഗത്തില്‍പ്പെട്ട ലൈറ്റിങ് ആണ് അനുശാസിക്കുന്നതെങ്കിലും മഴയും പുകമഞ്ഞും നിരന്തരമായി ഉണ്ടാകുന്നതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പരമാവധി സുരക്ഷിതമാക്കാന്‍ ഏറ്റവും ആധുനിക ലൈറ്റിങ് സംവിധാനത്തിലേയ്ക്ക് മാറുകയായിരുന്നു. നവീകരിച്ച കാറ്റഗറി-3 റണ്‍വെ ലൈറ്റിങ് സംവിധാനത്തിന്റെ് സ്വിച്ച് ഓണ്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍ നിര്‍വഹിച്ചു.എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, ജനറല്‍ മാനേജര്‍ പി ജെ ടോണി, സീനിയര്‍ മാനേജര്‍ സ്‌കറി ഡി പാറയ്ക്ക പങ്കെടുത്തു.

Next Story

RELATED STORIES

Share it