Kerala

മലയാറ്റൂര്‍ പാറമട സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവം: പാറമട നടത്തിപ്പുകാരനും മാനേജരും പിടിയില്‍

സ്‌ഫോടകവസ്തുക്കള്‍ മഗസിനില്‍ സൂക്ഷിക്കണമെന്ന ഉത്തരവ് മറികടന്ന് 1500 ഡിറ്റണേറ്റര്‍, 350 ഓളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവ ജോലിക്കാര്‍ താമസിക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.

മലയാറ്റൂര്‍ പാറമട സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവം: പാറമട നടത്തിപ്പുകാരനും മാനേജരും പിടിയില്‍
X

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ പാറമടയക്ക് സമീപം കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പാറമടയുടെ നടത്തിപ്പുകാരനും മാനേജര്‍ മാരില്‍ ഒരാളും പോലിസ് പിടിയില്‍. പാറമട നടത്തിപ്പുകാരന്‍ ബെന്നി പുത്തേന്‍,മാനേജര്‍ മാരില്‍ ഒരാളായ നടുവട്ടം എട്ടടിയില്‍ സന്താഷ് എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ബം​ഗളൂരുവിൽ നിന്നുമാണ് ബെന്നിയെ കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനം നടന്ന ശേഷം ഒളിവില്‍ പോയ ഇയാളെ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കാരക്കാട് ഭാഗത്ത് നിന്നാണ് സന്താഷിനെ അറസ്റ്റ് ചെയ്തത്.സ്‌ഫോടനുവമായി ബന്ധപ്പെട്ട് മറ്റൊരു മാനേജരേയും, എക്‌സ്‌പ്ലോസീവ് ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്ന ആളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

എക്‌സ്‌പ്ലോസീവ് ലൈസന്‍സ് നല്‍കുമ്പോള്‍ സ്‌ഫോടകവസ്തുക്കള്‍ മഗസിനില്‍ സൂക്ഷിക്കണമെന്ന ഉത്തരവ് മറികടന്ന് ആയിരത്തിയഞ്ഞൂറോളം ഡിറ്റണേറ്റര്‍, 350 ഓളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവ ജോലിക്കാര്‍ താമസിക്കുന്ന വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് നാടിനെ നടുക്കിയസംഭവം ഉണ്ടായത്.സ്‌ഫോടനത്തില്‍ കര്‍ണ്ണാടക ചമരരാജ് നഗറില്‍ നാഗ (36), തമിഴ്നാട് സ്വദേശി പെരിയണ്ണന്‍ (38) എന്നിവരാണ് മരിച്ചത്.

സ്ഫോടക വസ്തു സൂക്ഷിച്ചിരുന്ന 1500 ചതുരശ്ര അടി വീട് സ്ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. സ്ഫോടനത്തിന്റെ പ്രകമ്പനം നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കേട്ടു. ചുറ്റുപാടുകളിലെ വീടുകളുടെ ജനല്‍ പാളിയുടെ ചില്ലുകളും ചില വീടുകള്‍ക്ക് നേരിയ പൊട്ടലും സ്ഫോടനത്തില്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കലക്ടറും ഇന്നലെ ഉത്തരവിട്ടിരുന്നു. പെരുമ്പാവൂര്‍ ഡിവൈ എസ്പി ബിജുമോന്‍, എസ്എച്ച്ഒ എം ബി ലത്തീഫ്, എസ്‌ഐമാരായ സ്റ്റെപ്‌റ്റോ ജോണ്‍, കെ പി ജോണി, എഎസ്‌ഐമാരായ സത്താര്‍, ജോഷി തോമസ്, സിപിഒ മനോജ്, മാഹിന്‍ ഷാ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it