Kerala

കൊച്ചി കോര്‍പറേഷന്‍: സ്ഥിരം സമിതി അധ്യക്ഷമാരുടെ രാജി 11 ഓടെ പൂര്‍ത്തിയാകും; രാജിക്കായി മേയര്‍ സൗമിനിക്കുമേല്‍ സമ്മര്‍ദ്ദം മുറുകി

ജനുവരിയോടെ സൗമിനി രാജിവെച്ച് പുതിയ മേയര്‍ അധികാരത്തിലെത്തുമെന്നും സൂചന. രണ്ടര വര്‍ഷത്തിനു ശേഷം മേയര്‍ മാറണമെന്ന് മുന്‍ ധാരണയുണ്ടായിരുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും ഇത് നീണ്ടു പോകുകയായിരുന്നുവെന്നുമാണ് പറയുന്നത്

കൊച്ചി കോര്‍പറേഷന്‍: സ്ഥിരം സമിതി അധ്യക്ഷമാരുടെ രാജി 11 ഓടെ പൂര്‍ത്തിയാകും; രാജിക്കായി മേയര്‍ സൗമിനിക്കുമേല്‍ സമ്മര്‍ദ്ദം മുറുകി
X

കൊച്ചി:കൊച്ചി കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ രാജി വെക്കാന്‍ തുടങ്ങിയതോടെ കൊച്ചി മേയര്‍ സൗമിനി ജെയിന്റെ രാജിയ്ക്കായി സമ്മര്‍ദ്ദം ശക്തമായി.ജനുവരിയോടെ സൗമിനി രാജിവെച്ച് പുതിയ മേയര്‍ അധികാരത്തിലെത്തുമെന്നും സൂചന. രണ്ടര വര്‍ഷത്തിനു ശേഷം മേയര്‍ മാറണമെന്ന് മുന്‍ ധാരണയുണ്ടായിരുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും ഇത് നീണ്ടു പോകുകയായിരുന്നുവെന്നുമാണ് പറയുന്നത്. ഇതിനിടയിലാണ് അടുത്തിടെയുണ്ടായ പ്രളയത്തില്‍ കൊച്ചി നഗരം മുങ്ങിയത്.എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ദിവസമുണ്ടായ കനത്ത മഴയില്‍ കൊച്ചി നഗരം മുങ്ങിയതോടെ ആളുകള്‍ക്ക് വോട്ടു ചെയ്യാന്‍ പോലും പോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു.തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ കോട്ടയായിരുന്ന എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി ജെ വിനോദ് ഉപതിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ മാത്രം കടന്ന് കൂടുകയും ചെയ്തതോടെ മേയര്‍ക്കെതിരെ കോണ്‍ഗ്രസില്‍ കലാപം ഉയരുകയും ചെയ്തു.

ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷമായ വിമര്‍ശനമാണ് കൊച്ചി കോര്‍പറേഷനെതിരെ ഉണ്ടായത്. ഇതോടെ മേയറെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ എ ഗ്രൂപ്പിലെ ഒരു വിഭാഗവും ഐ ഗ്രൂപ്പും ശക്തമായ നിലപാടെടുത്തു. ഹൈബി ഈഡന്‍ എംപി അടക്കം മേയര്‍ ക്കെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.തുടര്‍ന്നാണ് വിഷയം കെപിസിസിയുടെ പരിഗണനയക്ക് വിട്ടത്.മേയറും സ്ഥിരം സമിതി അധ്യക്ഷന്മാരും മാറി പുതിയ ആളുകള്‍ പദവിയിലെത്തണമെന്നാണ് ആവശ്യം. ഇതിന്റെ ഭാഗമായി സ്ഥിരം സമിതി അധ്യക്ഷ പദവി വഹിച്ചിരുന്ന ഷൈനിമാത്യു, കെ വി പി കൃഷ്ണകുമാര്‍ എന്നിവര്‍ കഴിഞ്ഞ ഏതാനും ദിവസം മുമ്പ് രാജിവെച്ചിരുന്നു.ശേഷിച്ചവരില്‍ എ ബി സാബുവും ഗ്രേസി ജോസഫും രാജി വെയ്ക്കാതെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ ഇന്നലെ എ ബി സാബുവും രാജി വെച്ചു.

ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എംഎല്‍എ കഴിഞ്ഞദിവസം സാബുവിനോട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേരത്തെ ഡിസിസി ആവശ്യപ്പെട്ടപ്പോള്‍ എ ഗ്രൂപ്പുകാരനായ എ ബി സാബുവും ഗ്രേസി ജോസഫും രാജിവയ്ക്കാന്‍ ഒരുക്കമല്ലെന്ന ഉറച്ച നിലപാടാണ് അന്ന് സ്വീകരിച്ചത്. ഇപ്പോള്‍ സമ്മര്‍ദം ശക്തമായതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ സാബു തയാറായത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എംഎല്‍എ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സാബു രാജിവെച്ചതെന്നാണ് വിവരം. ഗ്രേസി ജോസഫും ഇപ്പോള്‍ രാജിക്കുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞുവെന്നാണ് അറിയുന്നത്. ഈ മാസം 11 ന് ഗ്രേസി ജോസഫ് രാജി വെയ്ക്കുമെന്നാണ് വിവരം.ഇവര്‍ കൂടി രാജിവെക്കുന്നതോടെ സ്ഥിരം സമതി അധ്യക്ഷന്‍മാരുടെ രാജി പൂര്‍ത്തിയാകും. ഇതോടെ സൗമിനി ജെയിനും മേയര്‍ സ്ഥാനം രാജിവെക്കേണ്ടി വരുമത്രെ.ജനുവരി രണ്ടു വരെയാണ് മേയര്‍ക്ക് രാജിവെക്കാനുള്ള സമയം അനുവദിച്ചിട്ടുള്ളതെന്നാണ കോണ്‍ഗ്രസിവലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

ഉറച്ച പിന്തുണയുമായി നിന്ന സാബുവും ഗ്രേസിയും രാജിവയ്ക്കുന്ന സാഹചര്യത്തില്‍ സൗമിനിക്ക് ഇനിയും മേയര്‍ സ്ഥാനത്ത് പിടിച്ചു നില്‍ക്കാനാകില്ലെന്നും ഇവര്‍ വിലയിരുത്തുന്നു. മുന്‍ ധാരണ പ്രകാരം കോര്‍പറേഷന്‍ ഭരണ സമിതിയില്‍ അധികാരമാറ്റം സാധ്യമാക്കുന്നതിനായി നവംബര്‍ 23ന് മുമ്പ് കോണ്‍ഗ്രസ് ഭരിക്കുന്ന സ്ഥിരംസമിതി ചെയര്‍മാന്മാര്‍ രാജിവയ്ക്കണമെന്ന് ഡിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഷൈനി മാത്യു 22ന് തന്നെ രാജി നല്‍കി. പിന്നീട് കെ വി പി കൃഷ്ണകുമാറും ് രാജിവച്ചിരുന്നു. സൗമിനി ജെയിന്‍ രാജിവെക്കുന്നതോടെ പകരം ഷൈനി മാത്യുവായിരിക്കും മേയറാകുകയെന്നാണ് ലഭിക്കുന്ന വിവരം.ഈ മാസം 15 നുള്ളില്‍ പുതിയ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ കാര്യത്തില്‍ തീരുമാനമാകുമെന്നും അറിയുന്നു.

Next Story

RELATED STORIES

Share it