Kerala

വന്‍ വ്യവസായങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു നല്‍കുന്നത് പരിഗണനയില്‍; മുഖ്യമന്ത്രി

15 ഏക്കറിലധികം ഭൂമി കൈവശം വെക്കരുതെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും 250 കോടിയില്‍പ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. റോഡിന്റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിര്‍മിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടന്‍ നടപടി സ്വീകരിക്കും

വന്‍ വ്യവസായങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു നല്‍കുന്നത് പരിഗണനയില്‍; മുഖ്യമന്ത്രി
X

കൊച്ചി: വന്‍ വ്യവസായങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസെന്‍ഡ് 2020 നിക്ഷേപക സംഗമം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.15 ഏക്കറിലധികം ഭൂമി കൈവശം വെക്കരുതെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും 250 കോടിയില്‍പ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. റോഡിന്റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിര്‍മിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടന്‍ നടപടി സ്വീകരിക്കും. നിലവില്‍ എട്ട് മീറ്റര്‍ വീതിയിലുള്ള റോഡിനു സമീപം 18,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള കെട്ടിടം അനുവദിക്കില്ല.ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ കേരളത്തിലെ മുഴുവന്‍ റോഡുകളും മികച്ച രീതിയില്‍ ഗതാഗത യോഗ്യമാക്കും.

നാല് രാജ്യാന്തര വിമാനത്താവളങ്ങള്‍, സീപോര്‍ട്ടുകള്‍ എന്നിവ കേരളത്തിലുണ്ട്. ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂര്‍ത്തിയായി വരികയാണ്. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ദേശീയ ജലപാതയില്‍ ഈ വര്‍ഷം തന്നെ ബോട്ട് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം - കാസര്‍ഗോഡ് സെമി ഹൈസ്പീഡ് ട്രെയിനും തത്വത്തില്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വ്യവസായ രംഗത്തിന്റെ വളര്‍ച്ചയ്ക്കായി വികസനത്തിനുതകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളത്തില്‍ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. വ്യാവസായിക വളര്‍ച്ചയിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പൂര്‍ണ്ണമായും ഇല്ലാതാക്കാനും സാമ്പത്തിക മുന്നേറ്റത്തിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അടുത്ത 10 വര്‍ഷത്തിനകം തൊഴിലില്ലായ്മ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.കേരളം കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപക വര്‍ധനയ്ക്ക് സഹായകരമാണ്. കേരളത്തിന്റെ പ്രത്യേകതകള്‍, പ്രകൃതി വിഭവങ്ങള്‍, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണ്. അഴിമതി കുറഞ്ഞ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ നിക്ഷേപം തുടങ്ങാന്‍ എത്തുന്നവര്‍ക്ക് മറ്റു രീതിയില്‍ പണം ചെലവഴിക്കേണ്ട സാഹചര്യമില്ല.

വിവിധ ഏജന്‍സികളുടെ റാങ്കിംഗിലും കേരളം മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ട്, കെ-സ്വിഫ്റ്റ്, ഇന്‍വെസ്റ്റ്‌മെന്റ് കേരള പോര്‍ട്ടല്‍ തുടങ്ങിയ നിരവധി നടപടികള്‍ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞു. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സുഗമവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിനായി 7 നിയമങ്ങളും 10 ചട്ടങ്ങളും സര്‍ക്കാര്‍ ഭേദഗതി ചെയ്തു. വ്യവസായം ആരംഭിക്കുന്നതിന് സര്‍ക്കാരുമായുള്ള ഇടപെടലുകള്‍ ഇ പ്ലാറ്റ്‌ഫോം വഴി ഏകജാലക സംവിധാനത്തിലൂടെയാണ് ഇപോള്‍ നടന്നു വരുന്നത്.വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് സംവിധാനം വേഗത്തിലാക്കാന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.തൊഴില്‍ ശേഷിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും സ്‌കില്‍ ഡെവലപ്‌മെന്റ് നടപടികള്‍ കൈക്കൊള്ളും.സംരംഭം തുടങ്ങാന്‍ അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാല്‍ അനുമതി ലഭിച്ചതായുള്ള ഡീംഡ് ലൈസന്‍സ് സംവിധാനം നിലവിലുണ്ട്.കേരളത്തെ തൊഴില്‍ രഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമാണ്. മികച്ച തൊഴില്‍ അന്തരീക്ഷവും ഉറപ്പു വരുത്തണം. തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബിപിസിഎല്‍ മാതൃക പരീക്ഷിക്കും.

ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശം സംക്ഷിക്കുന്നതിന് സമിതികള്‍ ഉണ്ടാക്കണം.തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും. തദ്ദേശ സ്ഥാപന പരിധിയിലെ ആയിരത്തില്‍ അഞ്ചുപേര്‍ക്ക് വീതം തൊഴിലുറപ്പാക്കുന്ന രീതിയില്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീകള്‍ക്ക് വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ ജോലി ചെയ്യാന്‍ അനുമതി നല്‍കും. സുരക്ഷിത താമസം അടക്കമുള്ള നടപടികള്‍ സ്ഥാപന ഉടമ സജ്ജീകരിക്കണം. വ്യവസായ യൂനിറ്റുകള്‍ക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കും. 20,000 ചതുരശ്ര അടിയില്‍ അധികമുള്ള സിംഗിള്‍ ഫാക്ടറി കോംപ്ലക്‌സുകള്‍ക്കുള്ള അനുമതി, ജിയോളജി വകുപ്പിന്റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. വൈദ്യുതി കണക്ഷന്‍ അപ്‌ഗ്രേഡ് ചെയ്യപ്പോള്‍ കെട്ടിവെക്കുന്ന തുക ഭാവിയിലേക്കുള്ള താരിഫില്‍ നിന്ന് തുക കുറവ് ചെയ്ത് നല്‍കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന നിക്ഷേപകര്‍ക്ക് തൊഴിലാളിയെ അടിസ്ഥാനമെടുത്തി 5 വര്‍ഷത്തേക്ക് സബ്‌സിഡി നല്‍കുന്ന പുതിയ പദ്ധതിയും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.കേരളത്തിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കിന്‍ഫ്രയെക്കറിക്കുള്ള കോഫീ ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി രവി പിള്ള, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് പങ്കെടുത്തു.

Next Story

RELATED STORIES

Share it