Kerala

അക്കൗണ്ട് നമ്പര്‍ മാറ്റി പ്രചരിപ്പിച്ചു; 'ശതം സമര്‍പ്പയാമി'ക്ക് അയച്ച തുക ദുരിതാശ്വാസത്തിന്

അമളി ബോധ്യപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ഇതിനെതിരേ രംഗത്തെത്തി.

അക്കൗണ്ട് നമ്പര്‍ മാറ്റി പ്രചരിപ്പിച്ചു; ശതം സമര്‍പ്പയാമിക്ക് അയച്ച തുക ദുരിതാശ്വാസത്തിന്
X

കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തിലും ഹര്‍ത്താലിലും അറസ്റ്റിലായവരുടെ കേസ് നടത്തിപ്പിനു വേണ്ടി ശബരിമല കര്‍മസമിതി തുടങ്ങിയ ശതം സമര്‍പ്പയാമി എന്ന ഫണ്ട് ശേഖരണത്തിലേക്ക് അയച്ച തുക മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലെത്തിയെന്നു സംശയം. അക്കൗണ്ട് നമ്പറില്‍ മാറ്റം വരുത്ത് ട്രോളന്‍മാര്‍ നടത്തിയ നീക്കമാണ് ബിജെപിക്കു ക്ഷീണമായത്. ശതം സമര്‍പ്പയാമിയിലേക്ക് തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് ശശികല ഇട്ട പോസ്റ്റിന് പിന്നാലെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും കെ സുരേന്ദ്രന്റെയും അയ്യപ്പന്റേയും ചിത്രം പതിച്ച് ഫേസ്ബുക്കില്‍ പ്രചരിച്ച പോസ്റ്ററാണ് തിരിച്ചടിച്ചത്. ചിത്രം കണ്ട് നിരവധി പേര്‍ പണം അയച്ചതായാണു വിവരം. എന്നാല്‍ അതില്‍ നല്‍കിയ അക്കൗണ്ട് നമ്പര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേതായിരുന്നു. ഇതറിയാതെയാണ് ചിലര്‍ തുക നല്‍കിയത്. അമളി ബോധ്യപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ഇതിനെതിരേ രംഗത്തെത്തി. സംഭവത്തിനു പിന്നില്‍ സിപിഎമ്മും എസ്ഡിപിഐയുമാണെന്ന സൂചനയാണ് കെ സുരേന്ദ്രന്‍ നല്‍കിയത്. ആരും തെറ്റിദ്ധരിക്കരുതെന്ന് ആഹ്വാനം ചെയ്ത സുരേന്ദ്രന്‍ ശതം സമര്‍പ്പയാമിയുടെ യഥാര്‍ഥ അക്കൗണ്ട് നമ്പറും കൂടെ നല്‍കിയിട്ടുണ്ട്.


കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബര്‍ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാള്‍പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്. പിണറായി വിജയനെതിരേ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പോലിസിന്റെ സൈബര്‍ സെല്ലും. തെറ്റായ പ്രചാരണങ്ങളില്‍ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ മാത്രമായി വിനിയോഗിക്കുക. ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ട് നമ്പര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജന്‍മാര്‍ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

Next Story

RELATED STORIES

Share it