India

കശ്മീരിൽ ഏറ്റുമുട്ടല്‍: അഞ്ച് സായുധരെ വധിച്ചു; അഞ്ച് ജവാന്മാർ കൊല്ലപ്പെട്ടു

സായുധരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം അവരുടെ ബാഗുകള്‍ അടക്കമുള്ളവ കണ്ടെത്തിയിരുന്നു.

കശ്മീരിൽ ഏറ്റുമുട്ടല്‍: അഞ്ച് സായുധരെ വധിച്ചു; അഞ്ച് ജവാന്മാർ കൊല്ലപ്പെട്ടു
X

ന്യൂഡല്‍ഹി: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം മഞ്ഞമൂടിക്കിടക്കുന്ന ഉയര്‍ന്ന പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ അഞ്ച് സായുധരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കരസേനയുടെ പ്രത്യേക വിഭാഗത്തില്‍പ്പെട്ട അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.

ഹിമാചല്‍ പ്രദേശ് സ്വദേശികളായ സഞ്ജീവ് കുമാര്‍, ബാല്‍ കൃഷ്ണന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ദേവേന്ദ്ര സിങ്, അമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ഛത്രപാല്‍ സിങ് എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.

മഞ്ഞുമൂടിയ പ്രദേശത്ത് അസ്വാഭാവികമായ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തിരച്ചിലിനിറങ്ങിയ പ്രത്യേക സൈനിക വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. മഞ്ഞുവീഴ്ചമൂലം വഴികളെല്ലാം അടഞ്ഞതിനാല്‍ അതിസാഹസിക നീക്കം നടത്തിയാണ് സൈനികര്‍ സായുധരെ കണ്ടെത്തിയത്.

ഏപ്രില്‍ ഒന്നിനുതന്നെ സായുധരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം അവരുടെ ബാഗുകള്‍ അടക്കമുള്ളവ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മൂന്നിനും നാലിനും സൈനികരും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തി. അതിനിടെ, പ്രത്യേക പരിശീലനനം നേടിയ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ സഹായവും സൈന്യം തേടിയിരുന്നു.

പ്രദേശം മുഴുവന്‍ മഞ്ഞുമൂടിക്കിടന്നതിനാല്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് സൈനികര്‍ ബറ്റാലിയന്‍ ആസ്ഥാനവുമായി ബന്ധപ്പെട്ടത്. അപ്രില്‍ അഞ്ചോടെ സൈനികരും സായുധരും തമ്മില്‍ മുഖാമുഖം കാണുകയും രൂക്ഷമായ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. അതിനിടെയാണ് അഞ്ച് സായുധരെ വധിക്കുകയും അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തത്.

Next Story

RELATED STORIES

Share it