India

കേരളത്തിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ 312 ക്രിമിനല്‍ കേസുകള്‍

ഇന്ത്യയില്‍ മൊത്തത്തില്‍ എം.പിമാരും എംഎല്‍ എമാരും ഉള്‍പ്പെട്ട 4122 ക്രിമിനല്‍ കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയെ സഹായിക്കാനായി സുപ്രിംകോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സാരിയ കോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ 312 ക്രിമിനല്‍ കേസുകള്‍
X

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള എം.പി മാരും എംഎല്‍എമാരും ഉള്‍പ്പെട്ട 312 കേസുകള്‍ നിലവില്‍ കേരളത്തിലെ വിവിധ കോടതികളുടെ പരിഗണനയില്‍ ഉണ്ടെന്ന് അമിക്കസ് ക്യുറി. ഇവയില്‍ ഒമ്പത് കേസുകള്‍ ജില്ലാ കോടതിയുടെ പരിഗണനയില്‍ ആണ്. 10 എണ്ണം സെഷന്‍സ് കോടതിയുടെ പരിഗണനയിലും 299 കേസ്സുകള്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുമാണ്. ഇന്ത്യയില്‍ മൊത്തത്തില്‍ എം.പിമാരും എംഎല്‍ എമാരും ഉള്‍പ്പെട്ട 4122 ക്രിമിനല്‍ കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയെ സഹായിക്കാനായി സുപ്രിംകോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സാരിയ കോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

4122 ക്രിമിനല്‍ കേസുകളില്‍ 2324 കേസും ഇപ്പോള്‍ എംപിമാരോ എംഎല്‍എമാരോ ആയിരിക്കുന്നവര്‍ക്കെതിരെയുള്ളതാണ്. 1675 കേസുകള്‍ മുന്‍ എംപിമാരും എംഎല്‍എമാരുമായവര്‍ക്കെതിരെയാണ്. ഇതില്‍ തന്നെ പല കേസുകളും 30 വര്‍ഷത്തില്‍ അധികം പഴക്കമുള്ളവയാണ്. 4122 കേസുകളില്‍, 1991 കേസുകളില്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 992 കേസുകളുള്ള ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്. ബിഹാറിനെയും (304 കേസുകള്‍) മഹാരാഷ്ട്രയേയും (303) പശ്ചിമ ബെംഗാളിനെയും (269 കേസുകള്‍) പിന്നിലാക്കിയാണ് കേരളം നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. 331 കേസുകളുള്ള ഒഡീഷയും 321 കേസുകളുള്ള തമിഴ്‌നാടുമാണ് യഥാക്രമം രണ്ടും മൂന്നു സ്ഥാനത്തുള്ളത്.

രാജ്യത്തെ വിവിധ കോടതികളില്‍ നിന്നും സര്‍ക്കാറുകളില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. നവംബര്‍ ഒന്നിന് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.


Next Story

RELATED STORIES

Share it