Latest News

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കർമ്മ പദ്ധതി

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കർമ്മ പദ്ധതി
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരള സർവകലാശാലയ്ക്ക് നാക് A++ അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലകൾ ഇതിന്റെ പതാകവാഹകരാകണം. ലോകമെമ്പാടും വൈജ്ഞാനിക മേഖലകളിൽ തമ്മിലുള്ള അതിർത്തികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇതു പ്രകടമാണ്. സംസ്ഥാനത്തിൻറെ വിദ്യാഭ്യാസമേഖലയും ഇതിനൊപ്പം മാറേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ ശാക്തീകരണ പദ്ധതി പ്രഖ്യാപിക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തൽ, ഗവേഷണ നിലവാരം വർദ്ധിപ്പിക്കൽ, വൈജ്ഞാനിക സമൂഹമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള നടപടികൾക്ക് ആക്കം കൂട്ടൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാകും.

കേരള സർവകലാശാലയ്ക്ക് ലഭിച്ച നാക്ക് എപ്ലസ്പ്ലസ് അംഗീകാരം ഉന്നതവിദ്യാഭ്യാസരംഗത്ത് ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. താണു പത്മനാഭന്റെ പേരിൽ കേരള സർവകലാശാലയിൽ ഇന്റർ ഡിസിപ്ലിനറി കേന്ദ്രം ആരംഭിക്കും. കേരള സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരം സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾക്കും പ്രചോദനമാണ്. അംഗീകാരത്തിനായി പ്രയത്‌നിച്ച അധ്യാപകരെയും വിദ്യാർഥികളെയും സർവകലാശാല സിൻഡിക്കേറ്റിനെയും മന്ത്രി അനുമോദിച്ചു.

കാര്യവട്ടം ക്യാമ്പസിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. വി.പി. മഹാദേവൻ പിള്ള, മുൻ വൈസ് ചാൻസലർ മാരായ ഡോ.ബി. ഇക്ബാൽ, ഡോ. എം.കെ. രാമചന്ദ്രൻ നായർ, ഡോ. എ. ജയകൃഷ്ണൻ, എംജി സർവകലാശാലയുടെയും കേന്ദ്ര സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, സർവ്വകലാശാല പ്രോ വൈസ് ചാൻസിലർ പ്രൊഫ. പി.പി. അജയകുമാർ, പ്രൊഫ. എസ് കെവിൻ, സിൻഡിക്കേറ്റ് അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it