Flash News

ശബരിമല വിഷയത്തില്‍ ഹൈക്കോടതി; സുപ്രിംകോടതി വിധി നടപ്പാക്കല്‍ സിവില്‍, ജുഡീഷ്യല്‍ അധികാരികളുടെ ചുമതല

ശബരിമല വിഷയത്തില്‍ ഹൈക്കോടതി;  സുപ്രിംകോടതി വിധി നടപ്പാക്കല്‍ സിവില്‍, ജുഡീഷ്യല്‍ അധികാരികളുടെ ചുമതല
X


കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള ഹിന്ദു സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധി നടപ്പാക്കല്‍ രാജ്യത്തെ എല്ലാ സിവില്‍, ജുഡീഷ്യല്‍ അധികാരികളുടെയും ചുമതലയാണെന്ന് ഹൈക്കോടതി. സുപ്രിംകോടതി വിധിയോട് വിയോജിപ്പുള്ളവര്‍ക്ക് സുപ്രിംകോടതിയെ തന്നെ സമീപിക്കാമെന്നും ശബരിമലയില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാതെ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സുപ്രിംകോടതി വിധി പോലിസിനെ ഉപയോഗിച്ച് ധൃതിയില്‍ നടപ്പാക്കരുതെന്നാണ് തൃശൂരിലെ സാമൂഹിക പ്രവര്‍ത്തകനായ പി ഡി ജോസഫ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ആയിരക്കണക്കിന് പോലിസിനെ ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് വലിയ സംഘര്‍ഷങ്ങള്‍ക്കു കാരണമായി. സര്‍ക്കാരിന്റെ ഈ നടപടി ശരിയല്ല. ഭക്തരുടെ സഹകരണവും പങ്കാളിത്തവുമില്ലാതെ വിധി നടപ്പാക്കുന്നത് ശരിയല്ലെന്നും ഹരജിക്കാരന്‍ വാദിച്ചു.ശബരിമലയില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെങ്കില്‍ അത് സ്ത്രീകളെ മാത്രമല്ല ബാധിക്കുകയെന്ന് വാദത്തിനിടെ കോടതി പറഞ്ഞു. അത് എല്ലാ തീര്‍ത്ഥാടകരെയും ബാധിക്കും. പിന്നെ എന്തിനാണ് സ്ത്രീകളെ കുറിച്ച് മാത്രം പറയുന്നതെന്നും കോടതി ചോദിച്ചു. ഭക്തരല്ലാത്ത ഇതര സമുദായത്തില്‍ പെട്ടവരും ശബരിമലയില്‍ എത്തിയതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇവരെ പോലിസ് ബലംപ്രയോഗിച്ച് അകത്ത് കടത്തുകയാണുണ്ടായത്. ഇങ്ങനെ ചെയ്യരുതെന്നും ഹരജിക്കാരന്‍ വാദിച്ചു. മല ചവിട്ടാന്‍ താല്‍പര്യമില്ലാത്തവരെ പോലിസ് മലയിലേക്ക് കൊണ്ടു പോയോ എന്ന് കോടതി ചോദിച്ചു. മല കയറണമെന്ന് പറഞ്ഞവര്‍ക്ക് സംരക്ഷണം നല്‍കുക മാത്രമാണ് ചെയ്തത്. ഭരണഘടനയുടെ 141ാം പരിഛേദം പ്രകാരം സുപ്രിംകോടതി വിധി രാജ്യത്തെ എല്ലാ കോടതികള്‍ക്കും ബാധകമാണ്. സുപ്രിംകോടതി വിധി പാലിക്കല്‍ രാജ്യത്തെ എല്ലാ അധികൃതരുടെയും ചുമതലയാണെന്നാണ് പരിഛേദം 144 പറയുന്നത്. ഈ സാഹചര്യത്തില്‍ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധമുണ്ടെങ്കില്‍ അവിടെ തന്നെയാണ് ചെല്ലേണ്ടത്. ഹരജിക്കാരന് വേണെമെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാവുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹരജി തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it