Flash News

യോഗി സര്‍ക്കാര്‍ പ്രതികാര നടപടി തുടരുന്നു; ഡോ. കഫീല്‍ ഖാന്റെ സഹോദരനേയും കസ്റ്റഡിയിലെടുത്തു

യോഗി സര്‍ക്കാര്‍ പ്രതികാര നടപടി തുടരുന്നു; ഡോ. കഫീല്‍ ഖാന്റെ സഹോദരനേയും കസ്റ്റഡിയിലെടുത്തു
X

ഗൊരഖ്പൂര്‍: ഡോ.കഫീല്‍ ഖാനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മൂത്ത സഹോദരന്‍ അദീല്‍ അഹമ്മദ് ഖാനെയും യുപി പോലിസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടി ജാമ്യം അനുവദിച്ചിട്ടും കഫീല്‍ ഖാനെ മോചിപ്പിക്കാതെ പോലിസ് പ്രതികാര നടപടി തുടരുകയാണ്. കഫീല്‍ ഖാനെതിരേ പ്രതികാര നടപടി തുടരുന്ന യുപി പോലിസ് ഗൊരഖ്പൂരിലെ ഡോക്ടറുടെ വീട്ടിലും റെയ്ഡ് നടത്തി. ബിജെപി നേതാവ് കമലേഷ് പസ്വാന്റെ വധശ്രമത്തെ അതിജീവിച്ച ഇളയ സഹോദരന്‍ കാഷിഫ് മന്‍സൂറിന് വേണ്ടിയും പൊലീസ് തിരച്ചില്‍ നടത്തി.
'അവര്‍ നമ്മുടെ വീട്ടിലേക്ക് വന്നു, നാലഞ്ചു പൊലിസുകാര്‍ യൂണിഫോമിലായിരുന്നു, നാലഞ്ചുപേര്‍ സിവില്‍ ഡ്രസ്സിലും. അവര്‍ അദീല്‍ അഹമ്മദ് ഖാനെയും കസ്റ്റഡിയിലെടുത്തു. സിആര്‍പിസി 151 ആണ് ഡോക്ടര്‍ കഫീലിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ഡോ. കഫീലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഡോക്ടറെ അവര്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്? ഇപ്പോള്‍ അദീല്‍ ഖാനെയും കസ്റ്റഡിയിലെടുത്തിരിക്കുന്നു. കാഷിഫ് വീട്ടിലുണ്ടായിരുന്നില്ല, പക്ഷേ അവര്‍ കാഷിഫിന് വേണ്ടിയും തിരച്ചില്‍ നടത്തി. അവര്‍ ആ വീട് മുഴുവന്‍ അലങ്കോലപ്പെടുത്തി. ഇപ്പോള്‍ അവിടെ സ്ത്രീകള്‍ മാത്രമാണ് ഉള്ളത്. ഇനി അടുത്തത് എന്താണ് സംഭവിക്കുക എന്നറിയില്ല' ഡോ.കഫീലിന്റെ സഹോദരീ ഭര്‍ത്താവ് സമര്‍ ഖാന്‍ പറഞ്ഞു.
ഡോക്ടര്‍ കഫീല്‍ ഖാനെ യുപി പോലിസ് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. ബഹറായിച്ചില്‍ ശിശുമരണം നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയതായാണ് വിവരം. ബഹറായിച്ച് ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 45 ദിവസത്തിനിടെ 71 ശിശുക്കളാണ് വേണ്ട ചികിത്സ കിട്ടാതെ മരിച്ചത്. കഴിഞ്ഞ വര്‍ഷം ഗൊരഖ്പുരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അധികൃതരുടെ അനാസ്ഥമൂലം ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സ്വന്തമായി പ്രാണവായു എത്തിച്ചതിനും ഡോ. കഫീല്‍ ഖാനെ യുപി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
കഫീല്‍ ഖാനും കുടുംബത്തിനും എതിരേ കടുത്ത പീഡനങ്ങള്‍ തുടരുമ്പോളും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മൗനം പാലിക്കുകയാണ്. 'ആരും ഞങ്ങളെ സഹായിക്കുന്നില്ല. അഖിലേഷും ഇല്ല രാഹുലും ഇല്ല. ഒരു നേതാവും ഇല്ല. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്നത് ഇത്ര വലിയ തെറ്റായിരുന്നോ? അതിന്റെ പേരില്‍ ഞങ്ങളെല്ലാം ഇന്ന് ഇതനുഭവിക്കുന്നു. ഡോ.കഫീല്‍ ഖാന്റെ സഹോദരി സീനത്ത് ഖാന്‍ ചോദിക്കുന്നു.
Next Story

RELATED STORIES

Share it