Flash News

'മഅ്ദനിയുടെ മകനായി ജനിച്ചതില്‍ അഭിമാനിക്കുന്നു'. സലാഹുദ്ദീന്‍ അയ്യൂബിയുടെ എഫ്.ബി പോസ്റ്റ് വൈറലായി

മഅ്ദനിയുടെ മകനായി ജനിച്ചതില്‍ അഭിമാനിക്കുന്നു. സലാഹുദ്ദീന്‍ അയ്യൂബിയുടെ എഫ്.ബി പോസ്റ്റ് വൈറലായി
X


കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിധി പ്രസ്താവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പടേയുള്ളവരുടെ പ്രസ്താനകള്‍ ചൂണ്ടിക്കാട്ടി അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
'രാജ്യത്തെ പരമോന്നത നീതിപീഠം തങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ ഒരു വിധി പ്രസ്താവിച്ചപ്പോള്‍ ആ വിധി പ്രസ്താവിച്ച ഉന്നത ജഡ്ജിമാരെ 'തലയ്ക്ക് വെളിവില്ലാത്തവര്‍' എന്ന് തുടങ്ങി 'ചീഫ് ജസ്റ്റിസിസ് കള്ളനാണെന്ന് ' വരെ ചിലര്‍ പ്രസ്താവിക്കുന്നത് കണ്ടപ്പോള്‍ അവരോട് ഏറെ അമര്‍ഷവും അതിലേറെ പുച്ഛവും തോന്നുന്നു...

ഈ ഘട്ടത്തില്‍ ഞാന്‍ വാപ്പിച്ചിയുടെ മകനായി ജനിച്ചതിലുള്ള എന്റെ അഭിമാനം ആയിരമായിരം മടങ്ങായി ഉയരുന്നു...

ഒമ്പതര വര്‍ഷം ഒരു മണിക്കൂര്‍ പോലും ജാമ്യം കിട്ടാത്ത നിലയില്‍ കോയമ്പത്തൂര്‍ കേസില്‍ അകപ്പെടുത്തി ഭരണകൂടം അവരുടെ കഴിവിന്റെ പരമാവധി അങ്ങയെ പീഡിപ്പിച്ചപ്പോള്‍ ഒരിക്കലും അങ്ങ് രാജ്യത്തെ നീതിപീഠങ്ങളെ തള്ളി പറഞ്ഞില്ല എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു !!!.
ഉള്‍കൊള്ളാന്‍ കഴിയാത്ത ഒരു വിധി വന്നപ്പോള്‍ രാജ്യത്തെ പരമോന്നത കോടതിയെയും നീതിസംവിധാനങ്ങളെയും ജഡ്ജിമാരെയും ആക്ഷേപിക്കുന്നവരെ കാണുമ്പോള്‍ ഞാന്‍ ഒരായിരം വട്ടം അഭിമാനിക്കുന്നു സര്‍വ്വശക്തനായ നാഥനില്‍ സര്‍വ്വവും അര്‍പ്പിച്ച് രാജ്യത്തെ നീതിപീഠങ്ങളില്‍ നിന്നും നീതിയുടെ പ്രകാശകിരണങ്ങള്‍ പ്രതീക്ഷിച്ച് കഴിയുന്ന എന്റെ പൊന്ന് വാപ്പിച്ചിയുടെ മകനായി ജനിക്കാന്‍ എനിക്ക് കഴിഞ്ഞതില്‍...
നിരപരാധിയായിട്ടും മഅ്ദനിയും കുടുംബവും പതിറ്റാണ്ടുകളോളം അനുഭവിച്ച, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട പീഡനങ്ങളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ ഏറെ അഭിമാനിക്കുന്നു അബ്ദുന്നാസിര്‍ മഅ്ദനിയുടെ മകനായി ജനിച്ചതില്‍....

അല്‍ഹംദുലില്ലാഹ്...
(സര്‍വ്വ സ്തുതിയും ജഗന്നിയന്താവായ നാഥനാകുന്നു...)

ജീവിക്കാന്‍ പഠിച്ച് തുടങ്ങിയത് മുതല്‍ ഞാന്‍ ഏറെ അഭിമാനിച്ചതും എന്റെ ജീവിതത്തിന്റെ അവസാനം വരെ ഞാന്‍ ഏറ്റവും അധികം അഭിമാനിക്കുന്നതുമായ ഒരേയൊരു കാര്യം എന്റെ പ്രിയ വാപ്പിച്ചിയുടെ മകനായി ഞാന്‍ ജനിച്ചു എന്നതാണ്...

ഇപ്പോള്‍ ഈ കുറിപ്പിനാധാരം കഴിഞ്ഞ ദിവസം ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയും അനുബന്ധമായി നടന്ന ചില കാര്യങ്ങളും എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി നിങ്ങളുമായി പങ്ക് വെക്കണം എന്ന എന്റെ തോന്നലാണ്...

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി അതേ ബഞ്ചിലെ ഏക സ്ത്രീ സാന്നിധ്യമായ ജസ്റ്റിസ് ശ്രീമതി.ഇന്ദു മല്‍ഹോത്ര മുതല്‍ നാമുള്‍പ്പടെയുള്ള ഒരു വലിയ വിഭാഗം മതവിശ്വാസികളില്‍ ആശങ്ക ഉണര്‍ത്തുന്നതാണ്. കൃത്യമായ ആ ആശങ്ക ജസ്റ്റിസ് ശ്രീമതി.ഇന്ദു മല്‍ഹോത്ര ഉള്‍പ്പടെ നാം ഓരോരുത്തരും പങ്ക് വെച്ച് കൊണ്ടിരിക്കുന്ന ഈ വേളയില്‍ ചിലരുടെ ഈ വിഷയത്തിലെ പ്രതികരണങ്ങള്‍ ആശ്ചര്യകരവും അതിലേറെ ആശങ്ക ഉണര്‍ത്തുന്നതുമാണ്!

രാജ്യത്തെ പരമോന്നത നീതിപീഠം തങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ ഒരു വിധി പ്രസ്താവിച്ചപ്പോള്‍ ആ വിധി പ്രസ്താവിച്ച ഉന്നത ജഡ്ജിമാരെ 'തലയ്ക്ക് വെളിവില്ലാത്തവര്‍' എന്ന് തുടങ്ങി 'ചീഫ് ജസ്റ്റിസിസ് കള്ളനാണെന്ന് ' വരെ ചിലര്‍ പ്രസ്താവിക്കുന്നത് കണ്ടപ്പോള്‍ അവരോട് ഏറെ അമര്‍ഷവും അതിലേറെ പുച്ഛവും തോന്നുന്നു...

ഈ ഘട്ടത്തില്‍ ഞാന്‍ വാപ്പിച്ചിയുടെ മകനായി ജനിച്ചതിലുള്ള എന്റെ അഭിമാനം ആയിരമായിരം മടങ്ങായി ഉയരുന്നു...

ഒമ്പതര വര്‍ഷം ഒരു മണിക്കൂര്‍ പോലും ജാമ്യം കിട്ടാത്ത നിലയില്‍ കോയമ്പത്തൂര്‍ കേസില്‍ അകപ്പെടുത്തി ഭരണകൂടം അവരുടെ കഴിവിന്റെ പരമാവധി അങ്ങയെ പീഡിപ്പിച്ചപ്പോള്‍ ഒരിക്കലും അങ്ങ് രാജ്യത്തെ നീതിപീഠങ്ങളെ തള്ളി പറഞ്ഞില്ല എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു !!!

നിരപരാധിയായി അങ്ങയെ കോയമ്പത്തൂര്‍ കോടതി വെറുതെ വിട്ടപ്പോഴും പിന്നീട് അത് മേല്‍കോടതികള്‍ ശരി വെച്ചപ്പോഴും രാജ്യത്തെ നീതിപീഠങ്ങളിലുള്ള അങ്ങയുടെ വിശ്വാസം വെറുതെയല്ലായിരുന്നു എന്ന് ഞാനുള്‍പ്പടെയുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി തന്നപ്പോഴും ഞാന്‍ ഏറെ അഭിമാനിച്ചിരുന്നു വാപ്പിച്ചയുടെ മകനായി ജനിച്ചതില്‍...

പിന്നീട് ഉമ്മച്ചിയെ അറസ്റ്റ് ചെയ്തപ്പോഴും കോടതികളില്‍ വിശ്വാസമാണ് എന്ന് വാപ്പിച്ചി ഊട്ടിയുറപ്പിച്ച് പറയുന്നത് കണ്ടപ്പോള്‍ ഞാന്‍ അഭിമാനിച്ചു അങ്ങയുടെ മകനായി എനിക്ക് ജനിക്കാന്‍ കഴിഞ്ഞതില്‍...

അതിഭീകരമായ ഗൂഡാലോചനയുടെ ഫലമായി ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ കുടുക്കിയപ്പോഴും വിശുദ്ധ ഖുര്‍'ആന്‍ ഉയര്‍ത്തി പിടിച്ച് താന്‍ നിരപരാധിയാണെന്നും രാജ്യത്തെ കോടതികളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും വാപ്പിച്ചി അന്ന് ഉറപ്പിച്ച് പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ ഏറെ അഭിമാനിച്ചു വാപ്പിച്ചിയുടെ മകനായി ജനിച്ചതില്‍...

കോയമ്പത്തൂര്‍ കേസിന്റെ ഒമ്പതര വര്‍ഷവും ബാംഗ്ലൂര്‍ കേസിന്റെ ആദ്യ ഘട്ടങ്ങളിലും ജാമ്യാപേക്ഷ പരിഗണിക്കുക പോലും ചെയ്യാതെ പല ജഡ്ജിമാരും കേസുകള്‍ തള്ളിയപ്പോഴും അങ്ങ് ആവര്‍ത്തിച്ച് പറഞ്ഞു കോടതികളില്‍ വിശ്വാസം ആണെന്ന് ഞാന്‍ അഭിമാനിച്ചു അങ്ങയുടെ മകനായി ജനിച്ചതില്‍...

കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ദിനംപ്രതി ആരോഗ്യം വഷളായികൊണ്ടിരിക്കെയും സര്‍വ്വവും ജഗന്നിയന്താവില്‍ സമര്‍പ്പിച്ച് രാജ്യത്തെ നീതിപീഠങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ക്ഷമയോടെ കാത്തിരിക്കുന്ന അങ്ങയുടെ മകനായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു...

പലപ്പോഴും നാം അനുഭവിക്കുന്ന വിഷമങ്ങളെയും നീതിനിഷേധങ്ങളെയും പറ്റി ഞാന്‍ വാപ്പിച്ചിയോട് പരാതി പറയുമ്പോള്‍ കോടതികളില്‍ ഉറച്ച വിശ്വാസമാണെന്നും നീതിയുടെ ഒരു ചെറിയ കണികയെങ്കിലും സംരക്ഷിക്കാന്‍പറ്റുമാര്‍ രാജ്യത്തെ നിയമസംവിധാനത്തിന്റെ ഭാഗമാകണമെന്നും എന്നെ ഉത്‌ബോധിപ്പിച്ച് വാപ്പിച്ചിക്ക് ഏത് നീതിയാണോ രണ്ടര പതിറ്റാണ്ടോളം നിഷേധിക്കപ്പെട്ടത് ആ നീതിയെപ്പറ്റി പഠിക്കാനായി എന്നെ നിയമപഠനത്തിന് വിട്ടപ്പോഴും ഞാന്‍ വളരെയധികം അഭിമാനിച്ചു അങ്ങയുടെ മകനായി ജനിക്കാന്‍ കഴിഞ്ഞതില്‍...

ഉള്‍കൊള്ളാന്‍ കഴിയാത്ത ഒരു വിധി വന്നപ്പോള്‍ രാജ്യത്തെ പരമോന്നത കോടതിയെയും നീതിസംവിധാനങ്ങളെയും ജഡ്ജിമാരെയും ആക്ഷേപിക്കുന്നവരെ കാണുമ്പോള്‍

ഞാന്‍ ഒരായിരം വട്ടം അഭിമാനിക്കുന്നു സര്‍വ്വശക്തനായ നാഥനില്‍ സര്‍വ്വവും അര്‍പ്പിച്ച് രാജ്യത്തെ നീതിപീഠങ്ങളില്‍ നിന്നും നീതിയുടെ പ്രകാശകിരണങ്ങള്‍ പ്രതീക്ഷിച്ച് കഴിയുന്ന എന്റെ പൊന്ന് വാപ്പിച്ചിയുടെ മകനായി ജനിക്കാന്‍ എനിക്ക് കഴിഞ്ഞതില്‍...

സലാഹുദ്ധീന്‍ അയ്യൂബി.
Next Story

RELATED STORIES

Share it