Flash News

അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി ഹിന്ദി ചാനല്‍ തുടങ്ങുന്നു

അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി ഹിന്ദി ചാനല്‍ തുടങ്ങുന്നു
X


ന്യൂഡല്‍ഹി: 2019ലെ തിരഞ്ഞെടുപ്പിന് മുമ്പായി ഹിന്ദി ചാനല്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകളുമായി അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി. ചാനലിന് ഫണ്ട് കണ്ടെത്താന്‍ ഏല്‍പ്പിച്ചിരിക്കുന്നത് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ക്ലയന്റ് അസോസിയേറ്റ്‌സിനെയാണ്. കമ്പനിയുടെ ഗുരുഗ്രാമിലുള്ള ഓഫിസ് ഇതിനുള്ള കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഹിന്ദി ചാനല്‍ വരുന്നതോട് കൂടി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ റിപബ്ലിക് പദ്ധതിയിടുന്നുണ്ട്.

ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ലാഭത്തിലായ ആദ്യത്തെ ഇംഗ്ലീഷ് ന്യൂസ് ചാനലായാണ് കുറിപ്പില്‍ റിപബ്ലിക് ടിവിയെ പരിചയപ്പെടുത്തുന്നത്. 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദി വാര്‍ത്താ മേഖലയിലേക്ക് പ്രവേശിക്കാനാണ് പദ്ധതിയിടുന്നതെന്നും ഇതിനായി 120 കോടി രൂപ സമാഹരിക്കുമെന്നും ക്ലയന്റ് അസോസിയേറ്റ്‌സ് വ്യക്തമാക്കി.

എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയ ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് റിപബ്ലിക് ടിവി. 2016 ആഗസ്തില്‍ സ്ഥാപിതമായ എആര്‍ജി ഔട്ട്‌ലിയറില്‍ നവംബര്‍ 19നാണ് അര്‍ണബ് ഗോസ്വാമി മാനേജിങ് എഡിറ്ററായി ചുമതലയേല്‍ക്കുന്നത്. അര്‍ണബ് ടൈംസ് നൗ വിട്ടതിന്റെ തൊട്ടുപിറ്റേന്നായിരുന്നു അത്.

കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറാണ് റിപബ്ലിക് ടിവിയിലെ പ്രധാന നിക്ഷേപകന്‍. ബിജെപി പ്രസിഡന്റ് അമിത് ഷായുടെ ഇഷ്ടം സമ്പാദിക്കാന്‍ ദീര്‍ഘകാലമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നയാളായിരുന്നു ചന്ദ്രശേഖര്‍. ജൂപീറ്റര്‍ കാപിറ്റല്‍ എന്ന തന്റെ കമ്പനി വഴി 30 കോടി രൂപയാണ് ചന്ദ്രശേഖര്‍ അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ നിക്ഷേപിച്ചത്. ഈ വര്‍ഷമാദ്യം ബിജെപി എംപിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ തൊട്ടുപിറ്റേന്ന് ചന്ദ്രശേഖര്‍ എആര്‍ജി ഔട്ട്‌ലിയറിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രതീകാത്മകമായി രാജിവച്ചിരുന്നു

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം(ഈ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചതാണെന്ന ആക്ഷേപമുണ്ട്) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ഇംഗ്ലീഷ് ചാനലാണ് റിപബ്ലിക് ടിവിയെങ്കിലും ഹിന്ദി ചാനലുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പ്രേക്ഷകരുടെ എണ്ണം വളരെ കുറവാണ്. ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ഹിന്ദി ചാനലായ ആജ് തകിന് റിപബ്ലിക് ടിവിയുടെ 122 ഇരട്ടി പ്രേക്ഷകരുണ്ടെന്നാണ് കണക്ക്. ഈ വിപണിയില്‍ കണ്ണു നട്ടാണ് സംഘപരിവാര അജണ്ടകള്‍ക്ക് വലിയ തോതില്‍ പ്രോല്‍സാഹനം നല്‍കുന്ന റിപബ്ലിക് ടിവിയുടെ ഹിന്ദി ചാനല്‍ വരുന്നത്. ഏറ്റവും ജനപ്രിയമായ അഞ്ച് ഹിന്ദി ചാനലുകള്‍ ഓരോ വര്‍ഷവും 250 കോടിയിലേറെ രൂപയാണ് വരുമാനമുണ്ടാക്കുന്നത്.

സര്‍ക്കാരിനെ കുറിച്ചും ബിജെപി നേതാക്കളെക്കുറിച്ചും വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ചാനലില്‍ നിന്ന് കാര്യമായ നിയന്ത്രണം നേരിടുന്നതായി റിപബ്ലിക് ടിവിയുടെ മുന്‍ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്‌ക്രോളിങ് ന്യൂസിലെ ടെക്‌സ്റ്റുകളില്‍ പോലും ബിജെപിക്കെതിരായ വസ്തുതകള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നുവെന്ന് ജീവനക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it