കുടിശിക: എയര്‍ ഇന്ത്യയ്ക്കുള്ള ഇന്ധനവിതരണം നിര്‍ത്തും; അന്ത്യശാസനയുമായി എണ്ണക്കമ്പനികള്‍

ആറ് വിമാനത്താവളങ്ങളിലായി 5,000 കോടിയിലേറെ രൂപയാണ് എയര്‍ ഇന്ത്യ കുടിശ്ശികയിനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ളത്.

Update: 2019-10-11 01:39 GMT

ന്യൂഡല്‍ഹി: ഇന്ധനക്കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ അടച്ച് തീര്‍ത്തില്ലെങ്കില്‍ ഈ മാസം 18നകം ഇന്ധന വിതരണം നിര്‍ത്തുമെന്ന് എയര്‍ ഇന്ത്യയ്ക്ക് എണ്ണക്കമ്പനികളുടെ അന്ത്യശാസനം. ആറ് വിമാനത്താവളങ്ങളിലായി 5,000 കോടിയിലേറെ രൂപയാണ് എയര്‍ ഇന്ത്യ കുടിശ്ശികയിനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ളത്.

ഇന്ത്യയില്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളാണ് എയര്‍ ഇന്ത്യക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കൊച്ചി, മൊഹാലി, പുണെ, പട്‌ന, റാഞ്ചി, വിശാഖപ്പട്ടണം വിമാനത്താവളങ്ങളിലാണ് ഓയില്‍ കമ്പനികള്‍ ഇന്ധന വിതരണം നിര്‍ത്തുന്നത്.

കഴിഞ്ഞ പത്ത് മാസമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനടക്കമുള്ള കമ്പനികള്‍ക്ക് കൊച്ചിയടക്കമുള്ള ആറു വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ ഇന്ധനം വാങ്ങിയ പണം കമ്പനികള്‍ക്ക് നല്‍കിയിട്ടില്ല. ഈ വിമാനത്താവളങ്ങളില്‍ പ്രതിദിനം 250 കിലോ ലിറ്റര്‍ ഇന്ധനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. പലിശ സഹിതമാണ് ഇത്രയും കുടിശ്ശികയായത്.

പെട്രോളിയം കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങിയാല്‍ മൂന്ന് മാസത്തിനകം പണം നല്‍കണമെന്നാണ് കരാര്‍. 5000 കോടി കുടിശ്ശികയിലേക്ക് ഇപ്പോള്‍ 60 കോടി നല്‍കാമെന്നാണ് എയര്‍ ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്. നിലവില്‍ 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം.



Tags: