സ്വാശ്രയ മെഡിക്കൽ ഫീസ് വർധന: സർക്കാരും മാനേജുമെന്റുകളുമായുള്ള ഒത്തുകളിയെന്ന് ചെന്നിത്തല
നീറ്റ് നടപ്പിലാക്കിയതോടെ മെഡിക്കൽ വിദ്യാഭ്യാസ പ്രവേശം ഉടച്ചു വാർക്കാനുള്ള സുവർണാവസരമാണ് സർക്കാരിന് ലഭിച്ചത്.എന്നാൽ സ്വാശ്രയ മാനേജുമെന്റുകളുമായി ഒത്തുകളിഞ്ഞു, മനഃപൂർവം കാലതാമസം വരുത്തി എല്ലാഅവസരങ്ങളും കളഞ്ഞു കുളിക്കുകയാണ് സർക്കാർ ചെയ്തത്.
തിരുവനന്തപുരം: സാശ്രയ മെഡിക്കൽ ഫീസ് വർധന മാനേജുമെന്റുകളുടെയും സർക്കാരിന്റെയും ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ച് വർഷം കൊണ്ട് 47,000 രൂപ വർധിപ്പിച്ചതിനെ എതിർത്ത ഇടത് മുന്നണി അധികാരത്തിൽ എത്തിയപ്പോൾ ഈ വർഷം മാത്രം അരലക്ഷം വരെ വർധിപ്പിച്ചിരിക്കുകയാണ്. മുൻവർഷത്തെ ഫീസിൽ നിന്നും പത്ത് ശതമാനം വർധനയാണ് രാജേന്ദ്രബാബു കമ്മീഷൻ നടത്തിയിരിക്കുന്നത്. അതേ സമയം കഴിഞ്ഞ വർഷത്തെ ഫീസിനെതിരെ മാനേജുമെന്റുകൾ കോടതിയിലാണ്.
ഫീസ് വർധിപ്പിക്കുന്നതിനായി മാനേജുമെന്റുകൾക്ക് കോടതിയിൽ പോകുന്നതിനുള്ള അവസരം കൂടിയാണ് സർക്കാർ തുറന്നിടുന്നത്. കോടതി നിർദേശ പ്രകാരം യഥാസമയം കമ്മിറ്റി പുനഃ സംഘടിപ്പിക്കാതെ ഒരാഴ്ച മുൻപ് തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി ഫീസ് വർധിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മെഡിക്കൽ മാനേജുമെന്റ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. നീറ്റ് നടപ്പിലാക്കിയതോടെ മെഡിക്കൽ വിദ്യാഭ്യാസ പ്രവേശം ഉടച്ചു വാർക്കാനുള്ള സുവർണാവസരമാണ് സർക്കാരിന് ലഭിച്ചത്.എന്നാൽ സ്വാശ്രയ മാനേജുമെന്റുകളുമായി ഒത്തുകളിഞ്ഞു, മനഃപൂർവം കാലതാമസം വരുത്തി എല്ലാഅവസരങ്ങളും കളഞ്ഞു കുളിക്കുകയാണ് സർക്കാർ ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.