'അമരാവതിയിലെ കടയുടമയെ കൊന്നതും നൂപുര്‍ ശര്‍മയെ പിന്തുണച്ചതിനെന്ന്'; ആഴ്ചകള്‍ പിന്നിട്ട കൊലപാതകത്തിനു പിന്നില്‍ പ്രവാചകനിന്ദയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

Update: 2022-07-02 12:44 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് പ്രഹ്ലാദ്‌റാവു കോല്‍ഹെ(54) കൊല്ലപ്പെട്ടത് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദാ പരാമര്‍ശത്തിനെതിരേ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരിലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം പുതിയ ആരോപണവുമായി രംഗത്തുവന്നരിക്കുന്നത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ആ കൊലപാതകത്തെക്കുറിച്ച് ഇപ്പോള്‍ അങ്ങനെയാണ് കരുതുന്നതെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യകുമാര്‍ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ജൂണ്‍ 21നാണ് ഉമേഷ് കൊല്ലപ്പെടുന്നത്.

അന്വേഷണത്തിന്റെ തുടക്കത്തില്‍ ഇത്തരമൊരു വീക്ഷണം പോലിസിനില്ലായിരുന്നു. ഉമേഷിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് ഇത് കണ്ടെത്താനും അമിത് ഷാ എന്‍ഐഎയോട് ഉത്തരവിട്ടു.

''മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജൂണ്‍ 21ന് നടന്ന ഉമേഷ് കോല്‍ഹെയുടെ കൊലപാതകത്തിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്''- ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ കേസ് അന്വേഷിക്കുന്ന സമയത്ത് ഇത്തരമൊരു വീക്ഷണം പോലിസിനില്ലായിരുന്നു. കനയ്യകുമാറിനെ കൊലപ്പെടുത്തിയവര്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകരാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഉമേഷിന്റെ കേസ് ഈ രീതിയില്‍ പരിഗണിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്.

അമരാവതിയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഉമേഷ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഏതാനും പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുദ്ദസിര്‍ അഹമ്മദ് (22), ഷാരൂഖ് പത്താന്‍(25) എന്നിവരെ ജൂണ്‍ 23ന് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ അബ്ദുള്‍ തൗഫീഖ്(24), ഷുഹൈബ് ഖാന്‍(22), അതിബ് ഷാഷിദ്(22) എന്നിവര്‍ക്കും പങ്കുണ്ടെന്ന് പോലിസ് ആരോപിക്കുന്നു. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല.