28 താലൂക്ക് ആശുപത്രികളുടെ നിലവാരം ഉയര്‍ത്തും; ഓരോ ജില്ലയിലും രണ്ട് ആശുപത്രികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍ മിനിമം അംഗീകൃത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ച് ഉത്തരവിട്ടതായി മന്ത്രി കെ കെ ശൈലജ. എല്ലാ ജില്ലകളിലും രണ്ടുവീതം ആശുപത്രികളുടെ നിലവാരമാണ് ഉയര്‍ത്തുക.
തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല, പാറശ്ശാല, കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി, റാന്നി, ആലപ്പുഴ ജില്ലയില്‍ ചെട്ടിക്കാട്, ചെങ്ങന്നൂര്‍, കോട്ടയം ജില്ലയില്‍ വൈക്കം, കാഞ്ഞിരപ്പള്ളി, ഇടുക്കി ജില്ലയില്‍ അടിമാലി, പീരുമേട്, എറണാകുളം ജില്ലയില്‍ കൊച്ചി, കോതമംഗലം, തൃശൂര്‍ ജില്ലയില്‍ ചാലക്കുടി, കുന്നംകുളം, പാലക്കാട് ജില്ലയില്‍ ആലത്തൂര്‍, ഒറ്റപ്പാലം, മലപ്പുറം ജില്ലയില്‍ പൊന്നാനി, പെരിന്തല്‍മണ്ണ, കോഴിക്കോട് ജില്ലയില്‍ ഫറോക്ക്, ബാലുശ്ശേരി, വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ജില്ലയില്‍ നീലേശ്വരം, പനത്തടി എന്നിവിടങ്ങളിലുള്ള ആശുപത്രികളാണ് ആദ്യപടിയായി മിനിമം അംഗീകൃത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ആരോഗ്യ സംവിധാനത്തിന്റെ പരിപൂര്‍ണ പരിവര്‍ത്തനം ലക്ഷ്യമിടുന്ന ആര്‍ദ്രം മിഷന്റെ ഭാഗമായാണ് നിലവാരം ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കുകയും മതിയായ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ ആരോഗ്യദൗത്യം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറും ആരോഗ്യ വകുപ്പ് ഡയറക്ടറും ഈ ആശുപത്രികളില്‍ പരിശോധന നടത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്യും.
ആര്‍ദ്രം മിഷന്‍ പദ്ധതിയില്‍ ആദ്യഘട്ടമായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ഈ വര്‍ഷം 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനും ഉത്തരവായിരുന്നു.
Next Story

RELATED STORIES

Share it