26 വര്‍ഷമായി ഹിന്ദുക്ഷേത്രം പരിപാലിച്ച് മുസ്‌ലിംകള്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമക്ഷേത്ര കേസ് സുപ്രിംകോടതിയില്‍ നിലനില്‍ക്കുമ്പോഴും മതസൗഹാര്‍ദത്തിന്റെ മാതൃകയായി മുസഫര്‍നഗറിലെ ലദ്ദേവാലയിലെ മുസ്‌ലിം സമൂഹം. മുസഫര്‍നഗര്‍ സിറ്റിയില്‍ നിന്നു കുറച്ചകലെ നാലടി വീതിയുള്ള റോഡ് ചെല്ലുന്നത് ഒരുകൂട്ടം വീടുകള്‍ നില്‍ക്കുന്ന ഭാഗത്തേക്കാണ്. 1990കളില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു മുമ്പ് ഇവിടെ ഹിന്ദുമതവിശ്വാസികളുടെ താമസസ്ഥലമായിരുന്നു. ഇതിനരികിലായി ഒരു ക്ഷേത്രവുമുണ്ട്. കഴിഞ്ഞ 26 വര്‍ഷമായി ആ ക്ഷേത്രം പരിപാലിക്കുന്നത് സമീപവാസികളായ മുസ്‌ലിം സമൂഹമാണ്.
ദിനേന ഈ ക്ഷേത്രം വൃത്തിയാക്കുന്നതും ദീപാവലിക്ക് പെയിന്റ് ചെയ്യുന്നതും ക്ഷേത്രത്തിനകത്ത് മൃഗങ്ങള്‍ കയറാതെ നോക്കുന്നതുമെല്ലാം ഇവരാണ്. ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്നുണ്ടായ കലാപത്തെ തുടര്‍ന്നാണ് ഇവിടത്തെ പ്രദേശവാസികള്‍ നാടുവിട്ടത്. പേടി കൊണ്ട് ഇവിടം വിടാന്‍ നിന്ന ജിതേന്ദ്ര കുമാറെന്ന തന്റെ അടുത്ത സുഹൃത്തിനോട് പോകേണ്ടെന്നു പറഞ്ഞത് ഇപ്പോഴും 60കാരനായ മെഹര്‍ബാന്‍ അലിക്ക് ഓര്‍മയുണ്ട്. എന്നാല്‍, ഈ അപേക്ഷകളൊന്നും ചെവിക്കൊള്ളാതെ ഹിന്ദുക്കള്‍ ഇവിടെ നിന്നു കൂട്ടത്തോടെ സ്ഥലം വിട്ടു. ഇതോടെ ക്ഷേത്രം അനാഥമായി.
എന്നാല്‍, തന്റെ സുഹൃത്ത് അടക്കമുള്ളവര്‍ എന്നെങ്കിലും തിരിച്ചവരുമെന്ന പ്രതീക്ഷയില്‍ അലിയടക്കമുള്ള ഇവിടത്തെ മുസ്‌ലിംകള്‍ ക്ഷേത്രം ഏറ്റെടുത്തു പരിപാലിക്കുകയായിരുന്നു. അലിയെപ്പോലെ പോയവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ പുലര്‍ത്തുന്ന നിരവധി പേരുണ്ട് ഇവിടെ. 35ഓളം മുസ്‌ലിം കുടുംബങ്ങളാണ് ഇപ്പോള്‍ പ്രദേശത്തുള്ളത്. 20ലധികം ഹിന്ദുകുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നു. ഈ ക്ഷേത്രം ഏതാണ്ട് 1970ലാണ് നിര്‍മിച്ചിരുന്നതെന്നും ഹിന്ദുസഹോദരന്മാര്‍ തിരിച്ചുവന്ന് ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും മറ്റൊരു പ്രദേശവാസിയായ സഹീര്‍ അഹ്മദും ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it