Flash News

ഹിന്ദുത്വര്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ലഖ്‌നോ: പശുവിനെ അറുത്തെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെ സംഘപരിവാര പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. 38കാരനായ ഖാസിം ആണ് കൊല്ലപ്പെട്ടത്. 65കാരനായ ഷമീഹുദ്ദീന് ഗുരുതര പരിക്കേറ്റു. ഡല്‍ഹി-യുപി അതിര്‍ത്തിഗ്രാമമായ ഭജേര ഖുര്‍ദിലാണ് സംഭവം.
2015ല്‍ പശു ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന കള്ളപ്രചാരണം നടത്തി സംഘപരിവാര പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ ഗ്രാമമായ ദാദ്രിയില്‍ നിന്നു 10 കിമി മാത്രം അകലെയാണ് സംഭവം. മധ്പുരയില്‍ കന്നുകാലികള്‍ക്ക് തീറ്റ വാങ്ങാന്‍ പോയതാണ് ഷമീഹുദ്ദീനെന്ന് സഹോദരനായ യാസീന്‍ പറഞ്ഞു. ഇവിടെ വച്ചാണ് ഖാസിമിനെ കണ്ടത്. എന്നാല്‍, കാലിക്കച്ചവടം നടത്തിയിരുന്ന ഖാസിമിനെ കണ്ട നാട്ടുകാര്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഈ സമയം ഇരുവരുടെയും കൈവശം പശുക്കള്‍ ഉണ്ടായിരുന്നില്ല. കാലികളെ കശാപ്പ് ചെയ്‌തെന്ന വ്യാജവാര്‍ത്ത പരന്നതോടെ ജനം തടിച്ചുകൂടി. പിന്നീട് സംഘപരിവാര പ്രവര്‍ത്തകര്‍ ഇരുവരെയും അടുത്തുള്ള ക്ഷേത്രവളപ്പിലേക്ക് വലിച്ചുകൊണ്ടുപോയി കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. ഒരാളെ ക്ഷേത്ര വളപ്പില്‍ അടിച്ചിട്ടുവെന്നും കൂടെയൂണ്ടായിരുന്നയാളെ ക്ഷേത്ര കവാടത്തില്‍ വച്ചാണ് അടിച്ചതെന്നും ക്ഷേത്രത്തിലെ പൂജാരിയായ ഏകാദശി ഗിരി പറഞ്ഞു. അക്രമത്തിനു പിന്നാലെ പോലിസ് എത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖാസിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
തന്റെ സഹോദരന്‍ കാലികളെ കശാപ്പ് ചെയ്യാറില്ലെന്നും ഇവയെ വാങ്ങി മറിച്ചു വില്‍ക്കുന്നയാളാണെന്നും ഖാസിമിന്റെ സഹോദരന്‍ പറഞ്ഞു. എന്നാല്‍, കൊല്ലപ്പെട്ട ഖാസിം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ തട്ടിയതാണ് പ്രകോപനത്തിനു കാരണമെന്നാണ് പോലിസ് ഭാഷ്യം. തുടര്‍ന്നു നടന്ന വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് എഫ്‌ഐആര്‍. പശുവിനെ കശാപ്പ് ചെയ്‌തെന്ന ഊഹാപോഹങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍, പശുക്കളോ ആയുധങ്ങളോ സംഭവസ്ഥലത്ത് നിന്നു കണ്ടെത്താനായിട്ടില്ലെന്നു ഹാപൂര്‍ എസ്പി സഹങ്കല്‍പ് ശര്‍മ പറഞ്ഞു.
ബിജെപി എംഎല്‍എമാരും എംപിമാരുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗാസിയാബാദില്‍ കൂടിക്കാഴ്ച നടത്തുന്നതിനാല്‍ സ്ഥലത്ത് കനത്ത പോലിസ് ബന്തവസാണ്. ഇതിനിടയ്ക്കാണ് കൊലപാതകം അരങ്ങേറുന്നത്.
Next Story

RELATED STORIES

Share it