ഹര്‍ത്താല്‍: സമഗ്രാന്വേഷണം നടത്തണംപോലിസ് നിരപരാധികളെ വേട്ടയാടരുത്: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ പിന്നില്‍ ആര്‍എസ്എസ് അനുഭാവികളാണെന്നു ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഈ വിഷയം ഗൗരവമായി കാണണമെന്നും ശരിയായ അന്വേഷണം നടത്തണമെന്നും മുസ്—ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ തടയുന്നതില്‍ പോലിസും ഇന്റലിജന്‍സും പരാജയപ്പെട്ടു. സര്‍ക്കാര്‍ ഹര്‍ത്താല്‍ തടയാന്‍ ഒന്നും ചെയ്തില്ല. ഹര്‍ത്താല്‍ കഴിഞ്ഞശേഷം നിരപരാധികളെ ഒന്നടങ്കം പിടിച്ചു ജയിലിലടയ്ക്കുക മാത്രമാണ് പോലിസ് ചെയ്യുന്നത്.
അക്രമത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കാം, എന്നാല്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുകയാണ് പോലിസ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും പലരും കഠ്‌വ പെണ്‍കുട്ടിയുടെ പേര് പറയുന്നു. എന്നാല്‍ അവര്‍ക്കെതിരെയൊന്നും പോക്—സോ ചുമത്താതെ ബാനര്‍ പിടിച്ചു പ്രകടനം നടത്തുന്നവര്‍ക്കെതിരേ മാത്രം പോലിസ് പോക്‌സോ ചുമത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങള്‍ പോലിസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചിലരെ കരുതല്‍ തടവില്‍ വച്ചിട്ടുണ്ടെന്നും അതു പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇല്ലെങ്കില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെ കുറിച്ച് അടുത്തദിവസം ചേരുന്ന യോഗത്തില്‍ ആലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
താനൂരില്‍ ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റിന്റെ കടയടക്കം ആക്രമിക്കപ്പെട്ടിട്ടുണ്ട്. കെ ആര്‍ ബേക്കറി ആക്രമിക്കപ്പെട്ടത് മാത്രം ഉയര്‍ത്തിക്കാട്ടി അക്രമത്തിന് സാമുദായിക നിറം നല്‍കാന്‍ ഇടതുപക്ഷവും ചില മന്ത്രിമാരും ശ്രമിക്കുകയാണെന്നും ഇതു നിരുത്തരവാദിത്വപരമായ സമീപനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹര്‍ത്താലിനെതിരേ നേരത്തെ തന്നെ ലീഗ് നിലപാടെടുത്തിരുന്നു. സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള സംഘപരിവാര ശ്രമം പരാജയപ്പെട്ടത് ലീഗിന്റെ ഇടപെടല്‍കൊണ്ടാണ്. പോലിസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. പ്രതിഷേധത്തിന്റെ വീഡിയോ നോക്കിയല്ല പല അറസ്റ്റും നടത്തിയത്.
താനൂരിലെ കെ ആര്‍ ബേക്കറി കുത്തിപ്പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നാട്ടിലെ സിപിഎം പ്രവര്‍ത്തകനാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതോടെ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്രമങ്ങള്‍ തടയാതെ അക്രമത്തിന്റെ പേരില്‍ നിരപരാധികള്‍ക്കെതിരേ കേസെടുക്കുകയാണു ചെയ്യുന്നതെന്നും പോലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it