ഹര്‍ത്താല്‍; അതിക്രമം തടയാന്‍ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
നിയമവാഴ്ചയും സമാധാനാന്തരീക്ഷവും നിലനിര്‍ത്തുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹര്‍ത്താല്‍ അനുകൂലികളും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാനും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശം നല്‍കി. ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷയും പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ ഉറപ്പാക്കും.
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് രാത്രി മുതല്‍ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പാടാക്കും. ഏതു സാഹചര്യവും നേരിടാന്‍ കൂടുതല്‍ പോലിസ് സേനയെ സംസ്ഥാനമൊട്ടാകെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പോലിസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടു ദിവസത്തിനകം ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍ അന്തര്‍ദേശീയ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ 18ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പറഞ്ഞത്.
ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ന്് അര്‍ധരാത്രി വരെയാണ് ഹര്‍ത്താല്‍. ശബരിമല സംരക്ഷണ സമിതി നടത്തിയ ശബരിമല രക്ഷാ യാത്രയുടെ സമാപന പരിപാടിയിലാണ് തൊഗാഡിയ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത്.

Next Story

RELATED STORIES

Share it