Alappuzha local

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിആലപ്പുഴ പ്രസ് ക്ലബ്ബില്‍ പ്രതിയുടെ മാപ്പു പറച്ചില്‍: നാടകീയമായി എത്തിയ വാദി മാപ്പു നല്‍കി

ആലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ പ്രവാസി മലയാളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് തെറ്റ് ഏറ്റുപറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. മാപ്പ് നല്‍കിയ വാദി കേസുകള്‍ പിന്‍വലിക്കാന്‍ സന്നദ്ധനായി.
കൈനകരി കുട്ടമംഗലം കല്‍പകശേരില്‍ രാജേഷ് ആര്‍. നായര്‍ക്കെതിരെയാണ്    ചേര്‍ത്തല പള്ളിപ്പുറം കണ്ടെത്താംവെളി കെ. രാഗേഷ് എന്നയാള്‍ ഫേസ് ബുക്കിലൂടേയും വാട്‌സ് ആപ്പിലൂടേയും കഴിഞ്ഞ മാസം 14ന് വ്യാജ പ്രചരണങ്ങള്‍ നടത്തിയത്. കുവൈറ്റിലെ കെ.ആര്‍.എച്ച് എന്ന കമ്പനിയില്‍ സീനിയര്‍ റിക്രൂട്ടിങ് എക്‌സിക്യൂട്ടീവായിരുന്ന രാജേഷ് മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി വച്ചപ്പോള്‍ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ പുറത്താക്കിയെന്ന തരത്തില്‍ ചിത്രങ്ങള്‍ സഹിതം രാഗേഷ് കുപ്രചരണം നടത്തുകയായിരുന്നു.
രാജേഷ് നല്‍കിയ പരാതിയില്‍ പുളിങ്കുന്ന് പോലീസും സൈബര്‍ സെല്ലും കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതോടൊപ്പം പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഇന്നലെ ആലപ്പുഴ പ്രസ് ക്ലബില്‍ പത്രസേമ്മളനം നടത്തിയ രാഗേഷ് ചില സുഹൃത്തുക്കള്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കി.
കെആര്‍എച്ച് കമ്പനിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന തന്നെ അച്ചടക്ക നടപടിയുടെ ഭാഗമായി അധികാരികള്‍ പുറത്താക്കയതിന്റെ  മനോവിഷമങ്ങളും തെറ്റിദ്ധാരണയുമാണ് ഇത്തരമൊരു പ്രചരണത്തിന് പ്രേരിപ്പിച്ചതെന്ന് തുറന്നു പറഞ്ഞു. രാഗേഷ് ഖേദം പ്രകടിപ്പിക്കാനെത്തിയതറിഞ്ഞ്  പ്രസ് ക്ലബിലെത്തിയ രാജേഷ് ആര്‍ നായര്‍ താന്‍ നിയമനടപടികളില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രതികരിച്ചു. കുപ്രചരണം മൂലം തന്റെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ക്കടക്കമുണ്ടായ മാനഹാനി ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാരനായ എതിര്‍ കക്ഷി തെറ്റ് തിരിച്ചറിഞ്ഞതിനാല്‍ കേസുകള്‍ പിന്‍വലിക്കുമെന്നും താല്‍പര്യപ്പെട്ടാല്‍ യുവാവിന് മറ്റൊരു തൊഴില്‍ ലഭ്യമാക്കാനുള്ള ശ്രമം നടത്തുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രാജേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it